കുട്ടനാട്: നവംബർ 29ന് ശബരിമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം കാണാതായ എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടുമാസം മുമ്പ് ആലപ്പുഴയിൽ നിന്നും കാണാതാവുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അഗസ്റ്റിൻ ഐ ജി (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നവംബർ 29ന് ശബരിമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഇദ്ദേഹം. ഡ്യൂട്ടിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ മുറി തുറന്നപ്പോഴാണ് എസ് ഐ യെ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാർച്ച് 31ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.