ലഖ്‌നൗ: ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽഖാന്റെ തടവ് മൂന്നുമാസംകൂടി നീട്ടി. യുപി ഗവർണർ ആനന്ദി ബെൻ പട്ടേലാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഖാന്റെ തടവ് നീട്ടിയിരിക്കുന്നത്. ജനുവരി 29നാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രകോപനപരമായി സംസാരിച്ചു എന്നതാണ് അദ്ദേഹത്തിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റം.

ഓഗസ്റ്റ് നാലിന് യു.പി ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിലാണ് എൻ.എസ്.എ ചുമത്താൻ തീരുമാനിച്ചത്. അലിഗഡ് ജില്ല മജിസ്‌ട്രേറ്റിന്റെയും യു.പിയിലെ പ്രത്യേക ഉപദേശക സമിതിയുടേയും നിർദ്ദേശപ്രകാരമായിരുന്നു നടപടി. തുടർന്ന് മെയ് ആറിന് തടവ് മൂന്നുമാസംകൂടി നീട്ടി. പുതിയ സാഹചര്യത്തിൽ യുപി ഗവർണർ ആനന്ദി ബെൻ പട്ടേലാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവ് നീട്ടിയിരിക്കുന്നത്.

നവംബർ 13 വരെ കഫീൽഖാൻ ജയിലിൽ തുടരും. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളേജിൽ 2017 ൽ ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം നിരവധി കുട്ടികൾ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ച് കുട്ടികളുടെ ജീവൻ രക്ഷിച്ചത് കഫീൽഖാനാണ്. ഈ സംഭവത്തിന് ശേഷമാണ് സർക്കാറിന്റെ പ്രതിഛായ മോശമാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കഫീൽഖാനെതിരെ യോഗി ആദിത്യ നാഥ് സർക്കാപ്രെതികാര നടപടികൾ ആരംഭച്ചത്.

ആശുപത്രിയിൽ ഉണ്ടായ സംഭവത്തിൽ മറ്റ് ഒമ്പത് ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും കുറ്റക്കാരാണെന്നായിരുന്നു കണ്ടെത്തൽ. ഇവരെയെല്ലാം പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.