കൊച്ചി: ഡോളർ കടത്തുകേസിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേർക്കാൻ തീരുമാനം. കസ്റ്റംസ് ആണ് ഇതുസംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നൽകിയത്. ഈജിപ്ഷ്യൻ പൗരനാണ് ഖാലിദ്.

സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ തുക യു.എസ് ഡോളർ ആക്കി ഖാലിദ് വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. 1.90 ലക്ഷം ഡോളർ ഇത്തരത്തിൽ കടത്തിയെന്ന് കണ്ടെത്തിയിരുന്നു. പ്രതിചേർക്കാൻ അനുമതി തേടി കസ്റ്റംസ് കോടതിയിൽ ഹർജി നൽകി. ഈ കേസിൽ ശിവശങ്കറിന്റെ പങ്കും അന്വേഷിച്ച് വരികയാണ്. ശിവശങ്കറിന്റെ സമ്മർദ്ദം മൂലമാണ് ഡോളർ നൽകിയതെന്ന് ബാങ്ക് മാനേജർ മൊഴി നൽകിയിരുന്നു.

നയതന്ത്രപ്രതിനിധിയെ എങ്ങനെ പ്രതി ചേർക്കാനാകുമെന്നാണ് കോടതി കസ്റ്റംസിനോട് ചോദിച്ചത്. ഇക്കാര്യത്തിൽ മറ്റന്നാൽ വിശദമായ വാദം നടക്കും. പ്രതി ചേർത്ത ശേഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടു വരാൻ നടപടി എടുക്കും.