- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസിയയുടെ ഭരതനാട്യം ഒരു ദൈവത്തിനും വിശ്വാസത്തിനും എതിരായി വരാൻ സാധ്യതയില്ല; ദൈവത്തിന്റെ പേരിൽ ഇത്തരം തെറ്റായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്വാർഥതാൽപര്യക്കാരായ മനുഷ്യരാണ്; ശക്തമായി പ്രതികരിക്കണമെന്ന് കെ.കെ.ശൈലജ ടീച്ചർ
കൊച്ചി: കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ' പങ്കെടുക്കാൻ മൻസിയ എന്ന കലാകാരിക്ക് അവസരം നിഷേധിച്ച സംഭവം വിവാദമായിരിക്കുകയാണ്. നോട്ടീസിൽ പേരടിച്ചുവന്ന ശേഷം കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നർത്തകി മൻസിയ വിപിക്ക് അവസരം നിഷേധിക്കുകയായിരുന്നു. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഇവർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഏപ്രിൽ 21ന് വൈകീട്ട് നാലു മുതൽ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് അഹിന്ദുവായതിനാൽ നടത്താൻ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ചറിയിച്ചതെന്ന് ഇവർ പറയുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ.കെ.ശൈലജ എംഎൽഎ.
'മൻസിയയുടെ ഭരതനാട്യം ഒരു ദൈവത്തിനും വിശ്വാസത്തിനും എതിരായി വരാൻ സാധ്യതയില്ല ദൈവത്തിന്റെ പേരിൽ ഇത്തരം തെറ്റായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്വാർഥതാൽപര്യക്കാരായ മനുഷ്യരാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും എല്ലാത്തിലും ഉപരിയായി മനുഷ്യസ്നേഹത്തെ ഉയർത്തിക്കാട്ടാനും സ്നേഹപൂർണവും അന്തസ്സുറ്റതുമായൊരു സമൂഹം സൃഷ്ടിച്ചെടുക്കാനും എല്ലാവരും രംഗത്തിറങ്ങണം-കെ.കെ.ശൈലജ ഫേസ്‌ബുക്കിൽ കുറിച്ചു.
കെ.കെ.ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രശസ്ത നർത്തകി മൻസിയയ്ക്ക് ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തിൽ നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണ്. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നൃത്തോത്സവത്തിൽ പരിപാടി അവതരിപ്പിക്കാൻ മൻസിയ നൽകിയ അപേക്ഷ വിശദമായ പരിശോധനകൾക്ക് ശേഷം സ്വീകരിക്കുകയും ഏപ്രിൽ 21ന് പരിപാടി ചാർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം നടന്ന ചില ആലോചകളുടെ ഭാഗമായി മുസ്ലിം നാമധാരിയായതിനാൽ പരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ മൻസിയയെ അറിയിക്കുകയായിരുന്നു.
എന്നാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷവും ഇങ്ങനെ ഒരു പ്രതികരണത്തിന്റെ കാരണം തിരക്കിയപ്പോൾ വിവാഹ ശേഷവും നിങ്ങൾ മതം മാറാൻ തയ്യാറാവാത്തത് എന്താണെന്ന മറുചോദ്യമാണ് ക്ഷേത്ര ഭാരവാഹികൾ ഉന്നയിച്ചത്. ഒരു മതത്തിലും ഇല്ലാത്ത താൻ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മൻസിയയുടെ മറുപടി നവോത്ഥാന ആശയങ്ങൾ ഉൾക്കൊണ്ട ആയിരക്കണക്കിന് മനുഷ്യരുടെ മനസിലുള്ള ചോദ്യമാണ്.
ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാൻ കഴിയു എന്ന അവസ്ഥ വന്നാൽ മതപരമായ കടുംപിടുത്തങ്ങൾക്കും വർഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കും. മതാതീതമായ സൗഹൃദത്തിലേക്ക് നാട് വളരണമെന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടാണ് രാജ്യം സ്വതന്ത്രമായപ്പോൾ ഇന്ത്യ മതേതര രാജ്യമായിരിക്കുമെന്ന് ഭരണഘടനയിൽ എഴുതിച്ചേർത്തത്. മതപരമായ ആചാരങ്ങളിലെ വ്യത്യാസങ്ങൾക്കപ്പുറം നാമെല്ലാം ഇന്ത്യൻ പൗരന്മാരാണെന്നും, പരസ്പര സ്നേഹവും അംഗീകാരവും നിലനിർത്തിക്കൊണ്ടു മാത്രമേ രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പിക്കാൻ കഴിയു എന്നുമാണ് സ്വാതന്ത്ര്യ സമര സേനാനികൾ കരുതിയത്.
എന്നാൽ ഇന്ന് മത കേന്ദ്രീകൃതമായി ചിന്തിക്കാൻ ഒരു വിഭാഗം ആളുകൾ പ്രേരിപ്പിക്കുന്നുവെന്നതും ഇന്ത്യൻ ഭരണാധികാരികളും അതിന് പിൻതുണ നൽകുന്നുവെന്നതും ഭയാനകമായ വസ്തുതയാണ്. മതത്തെയല്ല മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയാണ് നാം പ്രവർത്തിക്കേണ്ടതെന്നാന്നാണ് രബീന്ദ്രനാഥ ടാഗോറും, ശ്രീനാരായണ ഗുരുദേവനുമെല്ലാം ഉദ്ഘോഷിച്ചത്.
എവിടെ മനസ് നിർഭയവും ശിരസ് ഉന്നതവുമായിരിക്കുന്നുവോ... എവിടെ ഇടുങ്ങിയ ചിന്താഗതിയുടെ വേലിക്കെട്ടുകൾ മനുഷ്യനെ തമ്മിൽ വേർതിരിക്കാതിരിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് പ്രഭോ എന്റെ രാജ്യത്തെ ഉയർത്തേണമേ എന്നാണ് സ്വാതന്ത്ര്യസമര ഘട്ടത്തിൽ രബീന്ദ്രനാഥ ടാഗോർ പ്രാർത്ഥിച്ചിരുന്നത്. എന്നാലിപ്പോൾ മതപരമായ ചിന്താഗതിയുടെ വേലിക്കെട്ടുകളിലേക്ക് മനുഷ്യരെ തളക്കാൻ വ്യത്യസ്ത മത വിഭാഗങ്ങളിലെ വർഗ്ഗീയവാദികൾ ശ്രമിക്കുന്നുവെന്നത് നാം കാണേണ്ടതുണ്ട്.
നവോത്ഥാന കാലഘട്ടത്തിൽ നാം നേടിയെടുത്ത ജാതി മത ചിന്തകൾക്കതീതമായ സാംസ്‌കാരിക മൂല്യങ്ങൾ തകരുകയാണോ..? മത വർഗ്ഗീയതയും ജാതി ഉച്ഛനീചത്വങ്ങളും കേരളീയരുടെ മനസിനെയും സ്വാധീനിക്കുന്നുണ്ടോ...? കഴിഞ്ഞ ദിവസം ഇതുപോലൊരനുഭവം കരിവള്ളൂരിലെ പൂരക്കളി കലാകാരനായ വിനോദിന് ഉണ്ടായി. വിനോദിന്റെ മകൻ മുസ്ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നതിനാൽ അത്തരമൊരു വീട്ടിൽ നിന്ന് വരുന്നയാളെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ലെന്നും പെൺകുട്ടിയെ പറഞ്ഞ് വിട്ട ശേഷം മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയു എന്ന ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം നിസാരമായി കാണേണ്ടതല്ല. എത്രമാത്രം മനുഷ്യമനസുകൾ തമ്മിൽ വേർപെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്. ഇതവസാനിപ്പിച്ചില്ലെങ്കിൽ കേരളവും ചില ഉത്തരേന്ത്യൻ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പർദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും.
അതു കൊണ്ട് ഈ അപായസൂചനകൾ കാണാനും അതിനെതിരെ ശക്തമായ പ്രതിരോധമുയർത്താനും മലയാളികൾക്ക് കഴിയണം. നമ്മുക്ക് മറ്റ് പ്രദേശങ്ങൾക്ക് മാതൃകയാവാൻ കഴിയണം. മതപരമായ ആചാരാനുഷ്ടാനങ്ങൾ ഓരോ മനുഷ്യരുടേയും സ്വകാര്യ ആവശ്യകതകളാണ്. എന്നാൽ അവയിൽ എത്രമാത്രം സൗഹൃദം ചേർക്കാൻ കഴിയും എന്നാണ് നാം നോക്കേണ്ടത്. ഉദാഹരണത്തിന് കലാ -സാംസ്‌കാരിക പരിപാടികളിൽ ഇതര മതസ്ഥരെ കൂടെ പങ്കെടുപ്പിക്കുന്നത് മതപരമായ വലിയ ഐക്യത്തിന് കാരണമാവും. നവോത്ഥാന കാലം മുതൽ ഇത്തരം രീതികൾ നമ്മുടെ സമൂഹത്തിലുണ്ട്. ചുരുങ്ങിയപക്ഷം ദൈവത്തിന് മുന്നിൽ എല്ലാ മനുഷ്യരും സമന്മാരാണ് എന്ന രീതിയിൽ ചിന്തിക്കാനെങ്കിലും വിശ്വാസികൾക്ക് കഴിയണം.
കഥകളി, ഭരതനാട്യം തുടടങ്ങിയ കലകൾ സ്വായത്തമാക്കാനും അവതരിപ്പിക്കാനും ജാതിമത ഭേതമന്യേ കലാകാരന്മാരും കലാകാരികളും മുന്നോട്ടുവരാറുണ്ട്. സംഗീതത്തിനും സാഹിത്യത്തിനും കലയ്ക്കും പ്രത്യേക ജാതിയുടേയും മതത്തിന്റെയും നിറംകൊടുക്കുന്നത് ഫ്യൂഡൽ കാലഘട്ടത്തിലെ വിവേചനത്തിന്റെ പ്രതിഫലനമാണ്. കലയോടുള്ള അപാരമായ ഭക്തിയുടെ ഭാഗമായാണ് ആ മേഖല അവർ തെരഞ്ഞെടുക്കുന്നത് മൻസിയയുടെ ഭരതനാട്യം ഒരു ദൈവത്തിനും വിശ്വാസത്തിനും എതിരായി വരാൻ സാധ്യതയില്ല ദൈവത്തിന്റെ പേരിൽ ഇത്തരം തെറ്റായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്വാർഥതാൽപര്യക്കാരായ മനുഷ്യരാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും എല്ലാത്തിലും ഉപരിയായി മനുഷ്യസ്നേഹത്തെ ഉയർത്തിക്കാട്ടാനും സ്നേഹപൂർണവും അന്തസ്സുറ്റതുമായൊരു സമൂഹം സൃഷ്ടിച്ചെടുക്കാനും എല്ലാവരും രംഗത്തിറങ്ങണം