കോഴിക്കോട്: കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് സബ്റീജിയണൽ ഓഫീസിൽ നിന്നും കെഎം ഷാജിയുടെ ഭാര്യ ആശ ഷാജി ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങിയത് പതിനൊന്നര മണിക്കൂറിന് ശേഷം. രാവിലെ പത്ത് മണിക്ക് ഇഡിയുടെ ഓഫീസിലെത്തിയ ആശ ഷാജി അർദ്ധ രാത്രിയിലാണ് പുറത്തിറങ്ങിയത്. ഇഡിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ ഉത്തരങ്ങൽ നൽകാനാവാത്തതിലെ ഭയവും അവരുടെ മുഖത്തുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അവർ ഇത്തരത്തിലൊരു അനുഭവം നേരിടുന്നതും.

തനിക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമില്ലെന്നും തന്റെ പേരിലുള്ള ആസ്തികളെല്ലാം വങ്ങിക്കൂട്ടിയത് ഭർത്താവാണെന്നുമാണ് ആശ ഷാജി ഇഡിക്ക് മൊഴി നൽകിയത്. എല്ലാ ഇടപാടുകളും നടത്തുന്നത് ഭർത്താവാണ്. തന്റെ പേരിലുള്ള ഭൂമിയും വീടുമെല്ലാം ഭർത്താവിന്റെ പണം കൊണ്ട് വാങ്ങിയതും ഉണ്ടാക്കിയതുമാണ്. എന്നാൽ ആ പണത്തിന്റെ ഉറവിടമോ സ്രോതസ്സോ തനിക്കറിയില്ലെന്നും ആശ ഷാജി ഇഡിക്ക് മൊഴി നൽകി. സ്വന്തം പേരിൽ ആഡംബര വീട് നിർമ്മിക്കാനും സ്വത്തുവകകൾ വാങ്ങിക്കാനുമുള്ള പണത്തിന്റെ ഉറവിടം എന്തുകൊണ്ട് അറിയില്ലെന്ന ചോദ്യത്തിന് ആശക്ക് മറുപടിയുണ്ടായിരുന്നില്ല.

ആശയുടെ പേരിൽ മാത്രം മൂന്നിടത്തായി ഭൂമിയുണ്ട്. ഒരിടത്ത് ആശയുടെയും ഷാജിയുടെയും പേരിലാണ് ഭൂമിയുള്ളത്. കണ്ണൂരിലെയും കോഴിക്കോടെയും വീടുകളും ആശയുടെ പേരിലാണ്. എന്നാൽ ഇതെല്ലാം കെഎം ഷാജി എംഎൽഎ ആയതിന് ശേഷം വാങ്ങിയതും നിർ്മ്മിച്ചതുമാണ്. ഇതിന്റെയൊന്നും സാമ്പത്തിക ഉറവിടം തനിക്ക് അറിയില്ലെന്നാണ് ആശ ഷാജി ഇഡിക്ക് മൊഴി നൽകിയിട്ടുള്ളത്.

ഇതിനിടയിൽ ഇതേ കേസിൽ നേരത്തെ ഇഡി ചോദ്യം ചെയത മുസ്ലിം ലീഗ് നേതാവ് ടിടി ഇസ്മായിലിന്റെ മൊഴിയിലും ആശ ഷാജിയുടെ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടായതിനാൽ ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. എന്നാൽ ടിടി ഇസ്മായിൽ ഇത് നിഷേധിച്ചു. കഴിഞ്ഞ ദിവസം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ നൽകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാനാണ് എത്തിയത് എന്നുമായിരുന്ന അദ്ദേഹത്തിന്റെ മറുപടി.

ഇന്നലെ രാവിലെ 10 മണിയോടെയാണ് ആശഷാജി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. രണ്ട് സഹായികൾക്കൊപ്പമാണ് അവർ ചോദ്യം ചെയ്യലിന് ഹാജരായത്. ഉച്ചയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങാമെന്ന് കരുതിയിരുന്നെങ്കിലും പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയും രേഖകളും നൽകാൻ അവർക്ക് സാധിക്കാത്തതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാകാൻ 11 മണിക്കൂറിലധികം സമയമെടുത്തു. ഇതിനിടയിൽ ചില മൊഴികൾ സാധൂകരിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആശയ്ക്ക് സാധിച്ചില്ല.

രേഖകൾ വീട്ടിലുണ്ടെന്നായിരുന്നു മറുപടി. സഹായിയായി വന്ന ആളെ രേഖകൾ കൊണ്ടുവരാൻ വീട്ടിലേക്കയച്ചെങ്കിലും ഉച്ച കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താത്തതും ചോദ്യം ചെയ്യൽ നീണ്ടുപോകാൻ കാരണമായി. ഇത് ഇഡി ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇപ്പോൾ കോഴിക്കോട് ഇഡി ഓഫീസിൽ കെഎം ഷാജിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇത് പൂർത്തിയായതിന് ശേഷം ഇന്നലെ ആശ ഷാജി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയാൽ് ആശ ഷാജിയെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് സൂചന നൽകിയാണ് ഇഡി ഇന്നലെ വിട്ടയച്ചത്.