- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൂളിമാട് പാലം തകർന്നത്തിൽ കുറ്റക്കാർക്കെതിരെ നടപടി എന്നതൊക്കെ വെറും ഡയലോഗ് മാത്രം; വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഒന്നര മാസമായിട്ടും നടപടിയെടുക്കാതെ മന്ത്രി മുഹമ്മദ് റിയാസ്; ഊരാളുങ്കലിനു താക്കീത് നൽകിയത് ഒഴിച്ചാൽ മറ്റു നടപടികൾ ഒന്നുമില്ല
കോഴിക്കോട്: കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഒന്നര മാസമായിട്ടും നടപടി ഒന്നുമില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഡയലോഗിന് അപ്പുറത്തേക്ക് ഒരു നടിപടിയും പൊതുമരാമത്ത് വകുപ്പിൽ നിന്നും ഉണ്ടായിട്ടില്ല.
പദ്ധതിയുടെ മേൽനോട്ട ചുമതയലയുള്ള രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജൂൺ 17നാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി.എൻജിനീയർ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനായിരുന്നു നിർദ്ദേശം.
മെയ് 16നാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു വീണത്. ബീമുകൾ തകർന്നത് യന്ത്രത്തകരാറു മൂലമാണെന്നും മേൽനോട്ടച്ചുമതലയുള്ള 2 ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചുവെന്നും കാട്ടി ഒരു മാസത്തിനു ശേഷം പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട്ട് നൽകി.
അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അപകടമുണ്ടായ ദിവസം അവധിയിലായിരുന്നിട്ടും പകരം ചുമതല നൽകാത്തതാണ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ വീഴ്ച. അസി. എൻജിനീയർ ബീം ഉയർത്തുന്ന ജോലി നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.
ഈ പാലം വിഷയത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പാലാരിവട്ടം പാലം തകർച്ചയുണ്ടായപ്പോൾ കരാറുകാരെ ഉത്തരവാദികളാക്കി കരിമ്പട്ടികയിൽപെടുത്തിയെങ്കിൽ, കൂളിമാട് പാലം തകർന്നപ്പോൾ കരാറുകാർക്ക് ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള അവാർഡ് നൽകുകയാണുണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയത്.
എന്നാൽ, സർക്കാറിന് ഒരു കരാർ കമ്പനിയോടും പ്രത്യേക മമതയില്ലെന്നും പാലാരിവട്ടത്തെയും കൂളിമാടിലെയും സംഭവങ്ങൾ താരതമ്യപ്പെടുത്താനാവില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നൽകി. ചിലരെ വലിച്ചിഴയ്ക്കാനാണ് പാലാരിവട്ടം പാലത്തിന്റെ ചോദ്യം ആവർത്തിക്കുന്നതെന്ന് മന്ത്രി റിയാസ് മറുപടി നൽകി. കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതു ഹൈഡ്രോളിക് ജാക്കി തകരാറിലായതുകൊണ്ടാണ്. പാലാരിവട്ടവും കൂളിമാടും എങ്ങനെ താരതമ്യപ്പെടുത്താൻ കഴിയും.
പ്രതിപക്ഷ നേതാവ് കരാർ കമ്പനിയെ പ്രത്യേകം പരാമർശിച്ചത് എന്തിനെന്ന് അറിയില്ല. എന്നാൽ, പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ തന്നെ അവരുടെ മണ്ഡലത്തിലെ പ്രവൃത്തിക്ക് ഈ കരാറുകാർ തന്നെ വേണമെന്നാവശ്യപ്പെട്ട് എഴുതിയ കത്തുണ്ട്. അതീ കമ്പനിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ്. പ്രതിപക്ഷം പതിനായിരം തവണ പാലാരിവട്ടവും കൂളിമാടും ഒന്നാണെന്ന് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ ഇത് രണ്ടും രണ്ടാണെന്നു തന്നെ പറയുമെന്നും മന്ത്രി റിയാസ് മറുപടി നൽകി.
ബീം തകർന്നതു മൂലമുള്ള സാമ്പത്തികനഷ്ടം വഹിക്കേണ്ടതു നിർമ്മാണക്കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്ന് അന്തിമ റിപ്പോർട്ടിൽ പറയുന്നുണ്ട്. യന്ത്രത്തകരാറോ മാനുഷിക പിഴവോ ആകാം ബീം തകരാൻ കാരണം എന്നായിരുന്നു വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. എന്നാൽ ഇതിൽ ഏതാണു കാരണമെന്നു വ്യക്തമാക്കണമെന്നു നിർദേശിച്ചു മന്ത്രി റിപ്പോർട്ട് മടക്കി. തുടർന്നാണു യന്ത്രത്തകരാറാണു കാരണമെന്നു വ്യക്തമാക്കി വീണ്ടും റിപ്പോർട്ട് നൽകിയത്.