കൊച്ചി: 'ഒന്നും പറയാനില്ല, അവൾക്കൊപ്പം മാത്രം' -കെപിഎസി ലളിത ദിലീപിനെ ജയിലിൽ സന്ദർശിച്ചതിനെ കുറിച്ച് സജിത മഠത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാന്റിൽ കഴിയുന്ന ദിലീപിനെ കെ.പി.എ.സി ലളിത സന്ദർശിച്ചത് വിവാദമായിരുന്നു. കെപിഎസി ലളിതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദീപൻ ശിവരാമനും രംഗത്ത് വന്നു.

സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും കെ.പി.എ.സി ലളിതയെ സംസ്ഥാന സർക്കാർ നീക്കം ചെയ്യണമെന്ന് ദീപൻ ശിവരാമൻ ആവശ്യപ്പെടുന്നു. 'പീഡനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി ജയിൽ കിടക്കുന്ന ഒരാൾക്ക് കെ.പി.എ.സി പിന്തുണ പ്രഖ്യാപിച്ചത് ഒരു കലാകാരി എന്ന നിലയിൽ അവരുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്ന പ്രവർത്തിയായി. സംഗീത നാടക അക്കാദമിയിൽ പ്രവർത്തിക്കാനുള്ള യോഗ്യത അവർക്കില്ല. കേരളത്തിലെ നാടക കൂട്ടായ്മയോട് കെ.പി.എ.സി ലളിതയെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നു'- ദീപൻ ശിവരാമൻ കുറിച്ചു.

ദിലീപിനെ ജയിലിൽ സന്ദർശിച്ച ആദ്യ വനിത സിനിമാ പ്രവർത്തകയാണ് കെ.പി.എ.സി. ലളിത. ഇതിനെതിരെ പലരും പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.