ചെങ്ങന്നൂർ: കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരഴ വടക്ക് കൈപ്പള്ളി കുളങ്ങര വീട്ടിൽ വാസുദേവന്റെയും ഷീബയുടെയും മകൻ വിശാഖ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കല്ലിശേരി ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ തിരുവൻവണ്ടൂർ വനവാതുക്കര വാരണത്തു പടിക്കൽ (എൽ. ടി. റീ കണ്ടീഷൻ )പഴയ ലൈൻ കമ്പികൾ മാറ്റി പുതിയ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാഖിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മാധ്യമ പ്രവർത്തകർ അടക്കം കെഎസ്ഇബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസിൽ നിന്നുമാണ് അപകടം സംബന്ധിച്ച വിവരം മാധ്യമങ്ങൾക്ക് കിട്ടിയത്.

എന്തു കൊണ്ടാണ് അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി പ്രവഹിച്ചത് എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജനറേറ്ററിൽ നിന്നോ ഇൻവർട്ടറിൽ നിന്നോ വൈദ്യുതി തിരികെ ലൈനിലേക്ക് പ്രവഹിച്ചതാകാം കാരണമെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യം സ്ഥീരികരിക്കാൻ പോലും കെഎസ്ഇബി അധികൃതർ തയാറായിട്ടില്ല.

യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് കരാർ ജീവനക്കാരെ ജോലിക്ക് പറഞ്ഞു വിടുന്നത്. ഇവരുടെ സുരക്ഷിതത്വം കരാറുകാരനോ കെഎസ്ഇബിയോ ഉറപ്പു വരുത്തുന്നില്ല. തൊഴിലിനിടെ മരിച്ചാൽ ആനുകൂല്യം കിട്ടാനും വകുപ്പില്ല. പോസ്റ്റിൽ കയറി ജോലി ചെയ്യുന്നവർക്ക് ഷോക്കേൽക്കാതിരിക്കാനും അഥവാ ഏറ്റാൽ തന്നെ തെറിച്ചു താഴേക്ക് വീഴാതിരിക്കാനുമുള്ള കവചങ്ങളും ബെൽറ്റുകളുമൊക്കെ് നൽകേണ്ടതുണ്ട്. ഇവിടെ അതൊന്നുമുണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. വിശാഖിന്റെ സംസ്‌കാരം പിന്നീട്. ഭാര്യ : അനഘ. മകൾ : വാമിക.