ബെംഗളൂരു: ജനതാദൾ-എസ് നേതാവ് എച്ച് ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടകയുടെ മുഖ്യമന്ത്രി പദത്തിൽ കുമാരസ്വാമിക്ക് ഇത് രണ്ടാമൂഴമാണ്. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സൗധയ്ക്കു മുന്നിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകൾ. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി മാറി.

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് കർണാടകയിൽ ജെ.ഡി.എസ് - കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബി.എസ്‌പി. നേതാവ് മായാവതി, എസ്‌പി. നേതാവ് അഖിലേഷ് യാദവ്, സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, ശരത് പവാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മാത്യൂ ടി.തോമസ് തുടങ്ങിയവരും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷപാർട്ടികളുടെ സഖ്യം എന്ന നിലയിൽ കൂടിയാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്. വി.ഐ.പി.കൾക്കും നേതാക്കൾക്കുമായി 75,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. പത്തുമിനിറ്റിനുള്ളിൽ ചടങ്ങുകൾ അവസാനിച്ചു. ചടങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്ന് ബിജെപി. അംഗങ്ങൾക്ക് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിരുന്നു.

34 അംഗ മന്ത്രിസഭയായിരിക്കും നിലവിൽ വരിക. വെള്ളിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമെ മന്ത്രിമാർ അധികാരമേൽക്കുകയുള്ളൂ. കോൺഗ്രസിന് 22 മന്ത്രിമാരും ജെ.ഡി.എസിന് 12 മന്ത്രിമാരുമാകും ഉണ്ടാകുക എന്നാണ് നിലവിലെ ധാരണ. എന്നാൽ കൂടുതൽ മന്ത്രിസ്ഥാനം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ രമേഷ് കുമാർ ആയിരിക്കും സ്പീക്കറാകുക. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെ.ഡി.എസിനാണ്.

യെദിയൂരപ്പ സർക്കാർ വിശ്വാസ വോട്ടിന് കാത്ത് നിൽക്കാതെ രാജിവച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയ്ക്ക് ജെ.ഡി.എസ് - കോൺഗ്രസ് സഖ്യം രൂപം നൽകിയത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യത്തിന് രണ്ടു സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബിജെപിക്കുള്ളത് 104 എംഎ‍ൽഎമാരും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 111 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. മുമ്പ് വിട്ടു നിന്ന കോൺഗ്രസ് എംഎ‍ൽഎമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും ബംഗളൂരുവിലെ ഹോട്ടലിൽ നിന്ന് നിയമസഭയിലെത്തിയതോടെ കാര്യങ്ങൾ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന് കൂടുതൽ അനുകൂലമാകുകയായിരുന്നു.

മറ്റന്നാളാണ് വിശ്വാസ വോട്ടെടുപ്പ്. 117 എംഎൽഎമാരുടെ പിന്തുണയാണ് ജഡിഎസ് കോൺഗ്രസ് സഖ്യത്തിനുള്ളത്. എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം തുടരുന്നെന്ന ആശങ്കയിൽ ഇരു പാർട്ടികളും ജാഗ്രതയിലാണ്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും റിസോർട്ട് രാഷ്ട്രീയത്തിനും കുതിരക്കച്ചവടത്തിനും ഒടുവിലാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.