കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ കേസുകളിൽ പിടിക്കപ്പെട്ട ഏഴായിരത്തിലധികം പേരെ ഈ വർഷം മാത്രം നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് മാത്രം ഈ വർഷം 450 പ്രവാസികളെയാണ് നാടുകടത്താനായി ശുപാർശ ചെയ്തത്.

കുറ്റവാളികളായ പ്രവാസികളെ രാജ്യത്തിന്റെ പൊതുതാത്പര്യം മുൻനിർത്തി നാടുകടത്തണണെന്ന ശുപാർശ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറിയാണ് ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നത്. മയക്കുമരുന്നുകളോ സമാനസ്വഭാവത്തിലുള്ള വസ്തുക്കളോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടവരെയാണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് നാടുകടത്താനായി കൈമാറുന്നത്.

ഇവരിൽ പലരും വളരെ ചെറിയ അളവ് മയക്കുമരുന്നുമായി പിടിയിലായവരാണ്. ഒന്നോ രണ്ടോ ഗ്രാം മയക്കുമരുന്ന്, ഒന്നോ അതിന്റെ പകുതിയോ ഒക്കെ മയക്കുമരുന്നു ഗുളികകൾ എന്നിവയുമായി പിടിക്കപ്പെടുന്നവർ കോടതിയിൽ കുറ്റവിമുക്തരാക്കപ്പെട്ട് പുറത്തിറങ്ങുമെന്നതിനാൽ പൊതുജന താത്പര്യം മുൻനിർത്തി ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നതെന്നും പ്രാദേശിക മാധ്യമമായ അൽ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.