കുവൈത്ത് സിറ്റി :മനുഷ്യരുടെ കൈകടത്തല്‍ ഇല്ലാതെ ദൈവ വചനങ്ങള്‍ മാത്രമടങ്ങിയ വിശുദ്ധ ഖുര്‍ആന്‍ പോറലൊന്നുമേല്‍ക്കാതെ നൂറ്റാണ്ടുകള്‍ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുര്‍ആന്‍ പഠനത്തിനും ചര്‍ച്ചയ്ക്കും സമയം കണ്ടെത്താത്തത് വലിയ നഷ്ടത്തിലെത്തിക്കുമെന്നും ഐ.ഐ.സി ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.

ഇഖ്‌റഅ് ദ്വൈമാസ ക്യാംപയിന്റെ ഭാഗമായി ''ഖുര്‍ആന്‍ ഹൃദയ വസന്തമാവട്ടെ'' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദജീജിലെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്‍പറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം നൂറുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിന്റെ അമാനുഷികത മാനുഷിക കഴിവിനും അപ്പുറത്താണ്. അറബി ഭാഷയിലെ അഗ്രകണ്യര്‍ പോലും തോറ്റുപോകുന്ന ആശയ സമ്പുഷ്ടതയും ശൈലിയുമാണ് ഖുര്‍ആനിന്റേതെന്ന് നൂറുദ്ധീന്‍ ഫാറൂഖി വിശദീകരിച്ചു.

സംഗമത്തില്‍ ഫൈസല്‍ ചക്കരക്കല്ല് മുഖ്യ പ്രഭാഷണം നടത്തി. ഈ ലോകവും ശേഷം വരാനിരിക്കുന്ന പരലോകവും ചേര്‍ന്നതാണ് ഖുര്‍ആനിന്റെ ലോകം. ജ്ഞാനവിസ്മയങ്ങളുടെ ലോകത്ത് ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട പുതുവിവരങ്ങളുടെ സര്‍വ്വ വിജ്ഞാനകോശമാണ് വിശുദ്ധ ഖുര്‍ആന്‍. വിവരസാങ്കേതിക വിദ്യകള്‍ വളര്‍ച്ചയുടെ അത്യുന്നതി പ്രാപിച്ച ഇക്കാലത്തുപോലും ഖുര്‍ആന്‍ സ്പര്‍ശിക്കാതെ പോയ വിജ്ഞാനശാഖകള്‍ കണ്ടെത്തുക അസാധ്യമാണെന്ന് ഫൈസല്‍ ചക്കരക്കല്ല് സംസാരത്തില്‍ സൂചിപ്പിച്ചു.

സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും സെക്രട്ടറി ഷാനിബ് പേരാമ്പ്ര നന്ദിയും പറഞ്ഞു. അഷ്‌റഫ് മേപ്പയ്യൂര്‍ ഖുര്‍ആന്‍ അനുഭവം പങ്ക് വെച്ച് സംസാരിച്ചു. ഐമന്‍ നിമീഷ് ഖിറാഅത്ത് നടത്തി.