കുവൈത്ത് സിറ്റി : കേരള ഇസ്ലാമിക നവോത്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവന നല്‍കിയ വ്യക്തിയാണ് വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം. വക്കം മൗലവി സമ്പൂര്‍ണ്ണ കൃതികളുടെ മിഡില്‍ ഈസ്റ്റ് തല പുസ്തക പ്രകാശനത്തോടനുബന്ധിച്ചാണ് നവോത്ഥാന സമ്മേളനം സംഘടിപ്പിച്ചത്. മുസ്ലിം വിഭാഗത്തിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ മൗലവി മുന്നോട്ടുവെച്ച ആശയം വിദ്യാഭ്യാസം നേടുക എന്നതായിരുന്നു.

സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗം വിദ്യാഭ്യാസമാണ്. അദ്ദേഹം മുസ്ലിം സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു - ഐ.ഐ.സി സമ്മേളനം. മലയാള ഭാവുകത്വത്തെ നവീകരിക്കുന്നതില്‍ ദിഷണാപരമായ നേതൃത്വം നല്‍കിയ പണ്ഡിതനും എഴുത്തുകാരനും വിമര്‍ശകനും പത്രപ്രവര്‍ത്തകനുമാണ് വക്കം മൗലവി. ജനങ്ങളോട് സംവദിക്കുക വഴിയാണ് സാമൂഹികമാറ്റം സാധ്യമാകുക എന്ന തിരിച്ചറിവായിരുന്നു വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെ നയിച്ചത്. അത് 1905-ല്‍ അഞ്ചുതെങ്ങില്‍ നിന്നും സ്വദേശാഭിമാനി പത്രം ആരംഭിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഐ.എസ്.എം സംസ്ഥാന ഉപാധ്യക്ഷനും യുവപണ്ഡിതനുമായ റിഹാസ് പുലാമന്തോള്‍ വിശദീകരിച്ചു.

സംഗമം അല്‍ ജംഇയ്യത്തുല്‍ സല്‍സബീല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് ഉദ്ഘാടനം ചെയ്തു. വക്കം മൗലവി സമ്പൂര്‍ണ്ണ കൃതികളുടെ മിഡില്‍ ഈസ്റ്റ് തല പുസ്തക പ്രകാശനം മെഡ്രോ ഹോസ്പിറ്റല്‍ എം.ഡി ഹംസ പയ്യനൂരിന് നല്‍കി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അല്‍ ഫാരിസ് നിര്‍വ്വഹിച്ചു. വക്കം മൗലവി -സമ്പൂര്‍ണ്ണ കൃതിയെ അഷ്‌റഫ് മേപ്പയൂര്‍ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.

ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി, കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ലുലു പ്രതിനിധി ഷഫാസ് അഹ്മദ്, ഷബീല്‍ മുണ്ടോളി, മുബാറക് കാപ്രത്ത്, അബ്ദുറഹിമാന്‍ അന്‍സാരി, ഐ.ഐ.സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, അബ്ദുല്‍ അസീസ് സലഫി, അബ്ദുന്നാസര്‍ മുട്ടില്‍, നബീല്‍ ഫാറോഖ് എന്നിവര്‍ സംസാരിച്ചു. അല്‍ അമീന്‍ സുല്ലമി ഖിറാഅത്ത് നടത്തി.