കുവൈത്ത് സിറ്റി : മുസ്ലിം സമുദായത്തിനെതിരേ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍ര്‍ കേന്ദ്ര സെക്രട്ടറിയേറ്റ്. തെരെഞ്ഞെടുപ്പ് അടുത്തതോടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ചില ദൃഷ്ടശക്തികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ടെന്നും കേരളീയ സമൂഹം അതിനെതിരെ ജാഗ്രവത്താവണമെന്നും ഐ.ഐ.സി സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തെറ്റിച്ച് പോര്‍വിളി നടത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമാണോ പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌കൂള്‍ അധികാരികളുടെ ധാര്‍ഷ്ട്യവും വര്‍ഗീയ അധിക്ഷേപങ്ങളും സംഘ്പരിവാര്‍ മെനഞ്ഞുണ്ടാക്കുന്ന തിരക്കഥയുടെ ഭാഗമാണെന്നതാണ് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നത്.

വര്‍ഗീയ തീവ്രവാദ ശക്തികളുടെ വിദ്വേഷ അജണ്ടകള്‍ സഭാ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഗൂഢ പദ്ധതിക്കെതിരെ സഭാ നേതൃത്വങ്ങളും വിശ്വാസികളും പ്രബുദ്ധമാവണം. എല്ലാ വിഭാഗം കുട്ടികള്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പരസ്പര സൗഹൃദത്തോടെയും സഹവര്‍ത്തിത്തതോടെയും പഠനം നടത്താന്‍ എല്ലാ വിദ്യാലയങ്ങളിലും അവസരമുണ്ടാകണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര പ്രസിഡന്റ് യൂനുസ് സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് പേക്കാടന്‍ നന്ദിയും പറഞ്ഞു