കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ, 28 വയസ്സുകാരനായ പാകിസ്താൻ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ കുടുംബ തർക്കമാണ് ഈ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

സിഗരറ്റ് വലിക്കുന്നത് കണ്ട പിതാവ് മകനെ ശകാരിക്കുകയും അയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് കീറിക്കളയുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മകൻ വീട്ടിലുണ്ടായിരുന്ന കത്രികയെടുത്ത് പിതാവിനെ ഒന്നിലധികം തവണ നെഞ്ചിൽ കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ പിതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.

സംഭവത്തിന് തൊട്ടുപിന്നാലെ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്കായി ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം തെളിയിക്കപ്പെട്ടതോടെയാണ് കോടതിയുടെ ഈ നിർണായക വിധി. നിസ്സാരമായ ഒരു കുടുംബ വഴക്ക് ഇത്ര വലിയൊരു ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം.