ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് സിപിഎം ആസ്ഥാനത്ത് എത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേതെന്നും രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചർച്ചചെയ്തതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം പ്രവേശനമുണ്ടായേക്കുമെന്ന സൂചനകൾക്കിയിലാണ് കെ വി തോമസ് ഡൽഹിയിലെ എകെജി ഭവനിലെത്തിയത്.

'ഞാനും യെച്ചൂരിയുമായി ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. രണ്ടുമാസം മുൻപ് ഞാൻ ഇവിടെ എത്തിയിരുന്നു. പിന്നീട് യെച്ചൂരി എന്നെയും വന്ന് കണ്ടിരുന്നു. ഇന്നത്തേത് നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു. ചർച്ചയിൽ പ്രകാശ് കാരാട്ടുമുണ്ടായിരുന്നു. യെച്ചൂരിയെ കാണാനാണ് വന്നത്. വന്നപ്പോൾ പ്രകാശ് കാരാട്ടിനെയും കണ്ടെന്നേ ഉള്ളൂ' കെ വി തോമസ് പറഞ്ഞു.

അതേസമയം, സിപിഎം പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കേണ്ടതില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ദീർഘകാലമായി പുലർത്തുന്ന സൗഹൃദത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം.

യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തഴയപ്പെട്ട സാഹചര്യത്തിൽ കെവി തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ആഴ്ചകളായി സജീവമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തിൽ യുഡിഎഫ് കൺവീനർ ആക്കണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും അത് പരിഗണിക്കാതിരുന്ന നേതൃത്വത്തിന്റെ നിലപാടിൽ കെ വി തോമസ് അതൃപ്തനാണെന്നായിരുന്നു സൂചന.

മുൻപ് ജൂണിലും കെവി തോമസ് ഡൽഹിയിൽ ഇടത് നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെയായിരുന്നു ആ സന്ദർശത്തിൽ കെ വി തോമസ് കണ്ടത്.