അമൃത്സര്‍: പഞ്ചാബ് ശിവസേനാ നേതാവിനെ പട്ടാപ്പകല്‍ നടു റോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം. ശിവസേനാ നേതാവായ സന്ദീപ് ഥാപ്പറെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് പിടിയിലായത്. മൂന്നാമനായി തിരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദീപിനെ നടുറോഡില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ലുധിയാനയിലെ തിരക്കേറിയ തെരുവില്‍ വച്ചായിരുന്നു ആക്രമണം. സ്‌കൂട്ടറിലെത്തിയ നേതാവിന് അരികിലെത്തിയ അക്രമികള്‍ വാള്‍ വീശുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്റത്.

നിഹാംഗ് വിഭാഗത്തില്‍പ്പെട്ടവരാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സന്ദീപിന് ഗണ്‍മാനെ നല്‍കിയിരുന്നു. എന്നാല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.