ഡല്‍ഹി: മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ 15കാരിക്ക് ദാരുണാന്ത്യം. പശ്ചിമ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. മൊമോസും സ്പ്രിംഗ് റോളുകളും നിര്‍മ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്. യന്ത്രത്തിനിടയില്‍ കൈ കുടുങ്ങിയതിന് പിന്നാലെ കുട്ടി തലയും കുത്തി യന്ത്രത്തിലേക്ക് വീഴുക ആയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ബീഗംപൂര്‍ മേഖലയിലെ മാവ് നിര്‍മ്മാണ യൂണിറ്റിലാണ് അപകടമുണ്ടായത്.

ഒരു മുറിക്കുള്ളില്‍ നിന്നായിരുന്നു യന്ത്രം പ്രവര്‍ത്തിച്ചിരുന്നത്. കൈ യന്ത്രത്തില്‍ കുടുങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി തലകീഴായി മാവ് കുഴയ്ക്കുന്ന വലിയ ബോക്‌സിലേക്ക് പതിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞെത്തിയ പൊലീസാണ് കുട്ടിയെ ബോക്‌സില്‍ നിന്ന് പുറത്ത് എടുത്തത്. ഗുരുതരമായി പരിക്കേറ്റ് നിലയിലായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. യന്ത്രത്തില്‍ തല കുടുങ്ങിയ നിലയിലായിരുന്നു 15കാരിയെ പുറത്തെടുത്തത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ സ്ഥാപനത്തിന്റെ ചുമതലയിലുണ്ടായിരുന്ന രാജേഷ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലനീതി വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കുട്ടി സ്ഥാപനത്തില്‍ ബാലവേല ചെയ്യുക ആയിരുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്.