അടിമാലി: ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരില്‍നിന്നും കോടിക്കണക്കിന് രൂപയുടെ ഏലക്ക തട്ടിയെടുത്ത് വ്യാപാരി മുങ്ങിയതായി പരാതി. അവധി കച്ചവടത്തിന്റെ പേരില്‍ കര്‍ഷകരെ കബളിപ്പിച്ച് പാലക്കാട് സ്വദേശി മുഹമ്മദ് നസീറാണ് കോടി കണക്കിന് രൂപയുടെ ഏലക്ക തട്ടിയെടുത്തത്. ഇതുവരെ 1400 ബില്ലുകളിലായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തതുസംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ട്. അടിമാലി സ്റ്റേഷനില്‍ മാത്രം 32 പരാതികള്‍ കിട്ടി. വെള്ളത്തൂവല്‍ സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്.

വന്‍തുകകള്‍ ലഭിക്കാനുള്ള ഒട്ടേറെപ്പേര്‍ ഇനിയും പരാതിയുമായി രംഗത്തെത്തുമെന്നാണ് വിവരം. ഇതുകൂടി കണക്കിലെടുത്താല്‍ 18 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഒരു മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ വിലയില്‍നിന്നും 500 മുതല്‍ 1000 രൂപ വരെ കൂടുതല്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സംഭരണം. അടിമാലി, കൊന്നത്തടി, രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ കര്‍ഷകരാണ് തട്ടിപ്പിന് ഇരയായവരില്‍ ഏറെയും.

ആദ്യത്തെ രണ്ടു മാസത്തോളം കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കി. വിപണിയെക്കാള്‍ ഉയര്‍ന്ന വില ലഭിച്ചതോടെ കര്‍ഷകര്‍ കൂട്ടമായി സെന്ററില്‍ തങ്ങളുടെ ഏലക്ക എത്തിച്ചുതുടങ്ങി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് അടിമാലി കേന്ദ്രീകരിച്ച് മുഹമ്മദ് നസീര്‍ കളക്ഷന്‍ സെന്റര്‍ തുടങ്ങിയത്. എറണാകുളം കേന്ദ്രീകരിച്ച് രജിസ്റ്റര്‍ചെയ്ത എന്‍.ഗ്രീന്‍ എന്ന കമ്പനിയുടെ പേരിലാണ് ഏലക്ക സംഭരിച്ചത്. സ്ഥാപനത്തില്‍ അന്‍പതോളം തൊഴിലാളികളും ഉണ്ടായിരുന്നു.

ഏലക്ക കൊടുക്കുമ്പോള്‍ പേപ്പറില്‍ എഴുതിയ രസീത് മാത്രമാണ് നല്‍കിയിരുന്നത്. ഈ രസീതുമായി എത്തിയാല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. കര്‍ഷകരുടെ കൈയിലുള്ള കുറിപ്പുകൊണ്ടുമാത്രം കേസെടുക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ്. ജൂണ്‍, ജൂലായ് മാസത്തിലാണ് കര്‍ഷകരില്‍നിന്നും അവസാനമായി ഏലക്ക ശേഖരിച്ചത്. ഇതിനുശേഷം മുഹമ്മദ് നസീര്‍ മുങ്ങി. ചില കര്‍ഷകര്‍ക്ക് ചെക്ക് നല്‍കിയെങ്കിലും മടങ്ങി.

ഏലക്ക നഷ്ടപ്പെട്ട വന്‍കിടക്കാര്‍ക്ക് പണം ലഭിക്കുന്നതിനുള്ള മധ്യസ്ഥചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും വിവരമുണ്ട്. ആദ്യഘട്ടത്തില്‍ പല കര്‍ഷകര്‍ക്കും വിദേശത്തുനിന്നുള്ള അക്കൗണ്ടില്‍നിന്നാണ് പണം എത്തിയത്. കര്‍ഷകരെ കൂട്ടമായി വഞ്ചിച്ചത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പാറത്തോട് സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു.