ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംഭവിച്ചത് രണ്ട് ബസ് അപകടങ്ങള്‍. ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടങ്ങളില്‍ 36 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. മുസ്ലിം തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസ് തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഹൈവേയില്‍നിന്നു കൊക്കയിലേക്കു മറിഞ്ഞുവീണായിരുന്നു ആദ്യ അപകടം. ഈ അപകടത്തില്‍ 12 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഡ്രൈവര്‍ക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ലോക്കല്‍ പൊലീസ് മേധാവി ഖാസി സാബിര്‍ പറഞ്ഞു. കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ കഹുട്ട ജില്ലയിലാണ് രണ്ടാത്തെ അപകടം നടന്നത്. ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 24 പേരാണു മരിച്ചത്. ഏഴു പേര്‍ക്കു പരുക്കേറ്റു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവര്‍ അനുശോചിച്ചു.