ആലപ്പുഴ: തെരുവുനായയില്‍നിന്നു രക്ഷപ്പെടാനായി ആഴമുള്ള തോട്ടിലേക്കു ചാടി മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരന് രക്ഷകനായത് ആറാം ക്ലാസുകാരന്‍. മേല്‍പ്പാടം മാനാങ്കേരില്‍ സിദ്ധര്‍ഥിനാ (9)ണ് തോട്ടപ്പള്ളില്‍ പുത്തന്‍ വീട്ടില്‍ പ്രവീണ്‍-സോളി ദമ്പതിമാരുടെ മകന്‍ അഭിനവ് (11) രക്ഷകനായത്. സിദ്ധാര്‍ത്ഥ് കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടയില്‍ കടിക്കാനോടിച്ച തെരുവ് നായയില്‍ നിന്നും രക്ഷപ്പെടാനാണ് കുളത്തില്‍ ചാടിയത്.

അച്ചന്‍കോവിലാറിന്റെ കൈവഴിയായ ഇലമ്പനം തോടിനുസമീപം വാലേല്‍ഭാഗത്തു നില്‍ക്കുമ്പോഴാണ് തെരുവുനായ സിദ്ധാര്‍ഥിനു നേരേയെത്തിയത്. ഭയന്ന്, അലറിക്കരഞ്ഞോടിയ സിദ്ധാര്‍ഥ് രക്ഷപ്പെടാനായി തോട്ടിലേക്കു ചാടുകയും വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ശബ്ദംകേട്ടെത്തിയ അഭിനവ് തോട്ടിലേക്കുചാടി സിദ്ധാര്‍ഥിന്റെ മുടിയില്‍ പിടിച്ചു. നീന്തലറിയാമായിരുന്ന അഭിനവ് വെള്ളത്തില്‍ക്കിടന്നുകൊണ്ട് അമ്മയെ വിളിച്ചു. ഓടിയെത്തിയ അമ്മ സോളിയും അഭിനവും ചേര്‍ന്ന് സിദ്ധാര്‍ഥിനെ കരയ്ക്കുകയറ്റി. തുടര്‍ന്ന്, വീട്ടിലെത്തിച്ച് വസ്ത്രംനല്‍കിയശേഷം സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.

മാന്നാര്‍ പാവുക്കര കരയോഗം യു.പി. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ അഭിനവ് അമ്മവീടായ മേല്‍പ്പാടം കോയിപ്പള്ളി വിരുത്തില്‍ വീട്ടിലാണ് താമസിക്കുന്നത്. വൈകീട്ട് കളിക്കാനായി ഇവിടേക്ക് സൈക്കിളിലെത്തുമ്പോഴാണ് സിദ്ധാര്‍ത്ഥ് മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.

സിദ്ധാര്‍ഥിന്റെ സഹോദരി ഉത്തരയുടെ സഹപാഠിയാണ് അഭിനവ്. മേല്‍പ്പാടം മാനാങ്കേരില്‍ ഉമേഷ് കുമാര്‍-ശാരിക ദമ്പതിമാരുടെ മകനായ സിദ്ധാര്‍ഥ് പാവുക്കര മണലില്‍ എം.ഡി. എല്‍.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.