മലപ്പുറം: കേരള, കേന്ദ്ര സര്‍ക്കാരുകള്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ലെന്ന് കണക്കുകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ഈ വര്‍ഷം ജൂണ്‍വരെ സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും.

ഗാര്‍ഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ തുടങ്ങിയ ഒട്ടേറെ നിയമങ്ങള്‍ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങള്‍ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നുകരുതുന്ന ഭര്‍ത്താക്കന്‍മാര്‍, കുടുംബക്കാര്‍ എന്നിവരില്‍നിന്നേറ്റ പീഡനങ്ങള്‍ക്കും കുറവില്ല; 2327 കേസുകളാണ് ഇത്തരത്തിലുണ്ടായത്.

ബലാത്സംഗം, മാനഹാനിയുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളും എണ്ണത്തില്‍ പിന്നാലെയുണ്ട്. 2023-ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റര്‍ചെയ്തത്.

ഈ വര്‍ഷം ജൂണ്‍വരെ

ബലാത്സംഗം 1338

മാനഹാനിയുണ്ടാക്കല്‍ 2330

പൂവാലശല്യം, മോശം പദപ്രയോഗം 306

തട്ടിക്കൊണ്ടുപോകല്‍ 53

സ്ത്രീധനമരണം 3

മറ്റ് അതിക്രമങ്ങള്‍ 3144

മലപ്പുറത്ത് 1038 കേസുകള്‍

(ജൂലായ് 26 വരെ)

മാനഹാനിയുണ്ടാക്കല്‍ 244

ബലാത്സംഗം 116

തട്ടിക്കൊണ്ടുപോകല്‍ 8

ഗാര്‍ഹിക പീഡനം 361

മറ്റുള്ളവ 294