തിരുവനന്തപുരം: എസ്എഫ്‌ഐയുടെ അക്രമങ്ങളെ മുഖ്യമന്ത്രി സഭയില്‍ ന്യായീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ്. നിരന്തരം സംഘര്‍ഷമുണ്ടാക്കുന്നവരെ രക്തസാക്ഷി കണക്ക് പറഞ്ഞ് ന്യായീകരിക്കരുതെന്നും എഐഎസ്എഫ് വിമര്‍ശിച്ചു.

ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാമ്പസുകളിലെ അക്രമ സംഭവങ്ങള്‍ അപമാനകരമാണ്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

കാര്യവട്ടം കാമ്പിലെ അക്രമസംഭവത്തില്‍ മുഖ്യമന്ത്രി എസ്എഫ്‌ഐയെ സഭയില്‍ ന്യായീകരിച്ചിരുന്നു. നിങ്ങള്‍ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളില്‍ നേരിട്ടുകൊണ്ടാണ് എസ്എഫ്‌ഐ വളര്‍ന്നുവന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു.

എസ്എഫ്‌ഐയുടെ വളര്‍ച്ച പടിപടിയായി ഉണ്ടായതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനത്തെ താറടിച്ചു കാട്ടേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റെന്നു തന്നെ പറയും. തെറ്റുകള്‍ തിരുത്തിച്ചിട്ടുണ്ട്. അതാണ് ആ പ്രസ്ഥാനത്തിന്റെ പ്രത്യേകത എന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു.