തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അധിക്യതര്‍ക്ക് നോട്ടിസയച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും.

തോട് വ്യത്തിയാക്കാന്‍ റയില്‍വേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കല്‍ നടന്നതെന്ന് പറയുന്നു. ടണ്‍ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ റയില്‍വേയും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടെന്നും വാര്‍ത്തകളുണ്ട്. രക്ഷാദൗത്യം നടത്താന്‍ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇതോടെ സര്‍ക്കാരും കോര്‍പ്പറേഷനും മറുപടി പറയേണ്ട അവസ്ഥയിലാണ്.

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായകഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. തോട്ടിലെ ടണലിനുള്ളില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായാണ് സംശയം ഉയര്‍ന്നിരുന്നു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണാതായ ജോയിയുടെ കാല്‍പ്പാദമാണെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കാനായി വീണ്ടും ടണലിനുള്ളില്‍ പ്രവേശിച്ച് പരിശോധന നടത്തി. എന്നാല്‍ കണ്ടെത്തിയത് ശരീര ഭാഗമല്ലെന്ന് വ്യക്തമായി. ടണലിലെ മാലിന്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് നേവിയും എത്തും. രക്ഷാ പ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു.

ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍, തോട്ടിലടിഞ്ഞ മാലിന്യം അഗ്‌നിശമനസേനയുടേയും സ്‌കൂബാ ഡൈവര്‍മാരുടേയും തിരച്ചില്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടെക്‌നോപാര്‍ക്കിലെ കമ്പനിയുടെ റോബോട്ട് സ്ഥലത്തെത്തിച്ച് തിരച്ചില്‍ ആരംഭിച്ചത്. റെയില്‍വേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി റെയില്‍വേ, കരാറുകാരെ ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ നല്‍കിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോള്‍ സൈറ്റ് സൂപ്പര്‍വൈസര്‍ അമരവിള സ്വദേശി കുമാര്‍, ജോയിയോട് തിരികെ കയറാന്‍ നിര്‍ദേശിച്ചു. ടണലില്‍ കല്ലില്‍ക്കയറി നില്‍ക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. സൂപ്പര്‍വൈസര്‍ കയറിട്ടു നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.