തിരുവനന്തപുരം : വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വളളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാള്‍ താമസിച്ചിരുന്ന മുറിക്ക് സമീപത്ത് താമസിക്കുവാന്‍ ആള്‍ക്കാര്‍ ഭയന്നിരുന്നെന്ന് സാക്ഷി. കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.

2017 -ല്‍ തമിഴ്നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി രാജദുരൈയുടെ കെട്ടിടത്തില്‍ വാടകക്ക് താമസിച്ചിരുന്നത്. 2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നു എന്ന് പറഞ്ഞ് പോയ പ്രതി 2022 ഫെബ്രുവരി 10ന് എത്തി 9000 രൂപ വാടക ഇനത്തില്‍ തന്നു.

11-ാം തീയതി കേരള പോലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയില്‍ നിന്ന് ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണ്ണം പണയം വച്ച പണയകാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു. രാജേന്ദ്രന്‍ തനിക്ക് നല്‍കിയ വാടക പോലീസിന് മുമ്പില്‍ ഹാജരാക്കിയതായും സാക്ഷി മൊഴി നല്‍കി.

2022 ഫെബ്രുവരി ഏഴിന് വൈകുന്നേരം മൂന്ന് മണിക്ക് ബാങ്കില്‍ എത്തിയ രാജേന്ദ്രന്‍ 32,000 രൂപ സൗരായ സേതു മാര്‍ക്കറ്റിംഗ് സ്വല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചു. വലത് കൈയില്‍ പരിക്ക് ഉണ്ടായിരുന്നതിനാല്‍ ബാങ്കില്‍ എത്തിയ മറ്റൊരു ഇടപാട്കാരനെ കൊണ്ടാണ് പേയിംഗ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനല്‍വേലി പെരുങ്കുഴി ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ മയില്‍ വാഹനനും കോടതിയില്‍ മൊഴി നല്‍കി.

രാജേന്ദ്രന്‍ ബാങ്കില്‍ വരുന്നതും ഇടപാട് നടത്തുന്നതുമടക്കം 19 സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചത് സാക്ഷി കണ്ട് തിരിച്ചറിഞ്ഞു. രാജേന്ദ്രന്‍ പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിംഗ് സ്ലിപ്പ് മാനേജര്‍ കോടതിയില്‍ ഹാജരാക്കി.
2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍തൂക്കമുളല മാല എടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.