കൊച്ചി: എസ്എഫ്‌ഐയെ വിമര്‍ശിച്ചു രംഗത്തുവന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി ആര്‍ഷോ. ചരിത്രം എസ്എഫ്ഐ പഠിക്കുന്നുണ്ട്്. പോസിറ്റിവായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും എസ്എഫ്ഐ തയ്യാറാണ്. വലതുപക്ഷ അജണ്ടയ്ക്ക് നേതാക്കള്‍ തലവച്ചുകൊടുക്കരുതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്നും മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്ന ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം, വിദ്യാര്‍ഥികളോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.വിമര്‍ശനങ്ങളെ എസ് എഫ്ഐ സ്വാഗതം ചെയ്യുന്നു. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണ്. കൊഴിലാണ്ടിയിലെ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. പരാമര്‍ശത്തിലെ പിശക് ഗൗരവമായി പരിശോധിക്കും.

കൊയിലാണ്ടി ഏരിയാ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകന്‍ അടിച്ചു പൊളിക്കുകയായിരുന്നു. കേള്‍വി നഷ്ടമായി. അതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്പേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കോളജ് തയ്യാറാകണം. എസ്എഫ്ഐ പ്രസിഡന്റിനെയാണ് ആദ്യം അധ്യാപകന്‍ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു.

സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ്എഫ്ഐയെ വലിച്ചിഴച്ചു. മൂന്നു പ്രവര്‍ത്തകര്‍ പ്രതിയായി. അവരെ എസ് എഫ് ഐ പുറത്താക്കിയിരുന്നു. സിബിഐ റിപ്പോര്‍ട്ട് വന്നിരുന്നു. അതിലെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യാത്തതെന്നും ആര്‍ഷോ ചോദിച്ചു.

കാര്യവട്ടത്ത് നടന്നത് എസ്എഫ്ഐയുടെ പ്രതിരോധമായിരുന്നു. എസ്എഫ്ഐക്കെതിരെ അതിക്രമം അഴിച്ചുവിടുന്നതിനായി കെഎസ് യു ജില്ലാ നേതാക്കള്‍ കാര്യവട്ടം ക്യാമ്പസില്‍ കയറി. അതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് പ്രതിരോധം ഉണ്ടായതെന്ന് പിഎം ആര്‍ഷോ പറഞ്ഞു.