കോഴിക്കോട്: കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചയാണ്, നടന്‍ ആസിഫലിയെ, സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ ഒരു ട്രെയിലര്‍ ലോഞ്ചിനിടെ അപമാനിച്ച സംഭവം. ആസിഫലിയില്‍നിന്ന് മൊമന്റോ സ്വീകരിച്ച ശേഷം, സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തില്‍ നിന്ന് മൊമന്റോ സ്വീകരിച്ച സംഭവം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രമേഷ് നാരായണന്‍ മാപ്പു പറയുകയും ആസിഫലിയെ വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. നടന്‍ ആസിഫലി തന്നെ നേരിട്ട് എത്തി, രമേഷ് നാരായണന്‍ അത് ബോധപൂര്‍വം ചെയ്തതാവില്ല എന്നും, തനിക്ക് പിന്തുണയെന്ന പേരില്‍ നടത്തുന്ന, വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം എന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

അതോടെ ഏതാണ്ട് തീര്‍ന്നുവെന്ന് കരുതിയ വിവാദം ജ്വലിപ്പിക്കാന്‍ ജാതി കാര്‍ഡിറക്കിയിരിക്കയാണ് മീഡിയാ വണ്‍ ചാനല്‍. 'ആസിഫലിയും രമേഷ് നാരായണനും ഇരകള്‍' എന്ന തലക്കെട്ടില്‍ നടത്തിയ 'ഔട്ട് ഓഫ്് ഫോക്കസ്്' എന്ന പരിപാടിയില്‍ മീഡിയാവണ്‍ അവതാരകന്‍ അജിംസ് പറയുന്നത്, ദലിതായതുകൊണ്ടാണ് രമേഷ് നാരായണന്‍ അംഗീകരിക്കപ്പെടാത്തത് എന്നാണ്. എന്തിലും എതിലും ജാതിയും മതവും കുത്തിക്കയറ്റുന്ന മീഡിയാവണ്ണിന്റെ വര്‍ഗീയ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമാണ്.

അതിന്റെ പേരാണ് ജാതി

ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ അജിംസ് ഇങ്ങനെ പറയുന്നു. -"
പെരുവനം കുട്ടന്‍മ്മാരാരാണ് ആ വേദിയില്‍ എങ്കില്‍, അദ്ദേഹത്തിന് ഈ ഗതികേട് നേരിടേണ്ടിവരുമായിരുന്നോ. ഇനി സോപന സംഗീതം പാടുന്ന ഒരാള്‍ ആണെങ്കില്‍ പേര് തെറ്റിപ്പോവുമായിരുന്നോ, ആങ്കര്‍ക്ക്. രമേഷ് നാരായണന്‍ സന്തോഷ് നാരായണന്‍ ആയി മാറുമായിരുന്നോ? ഇല്ലല്ലോ, ഒരു ശാസ്ത്രീയ സംഗീത വിദഗ്ധന്‍, കര്‍ണ്ണാട്ടിക്ക് സംഗീതത്തിന്റെ ആളായിരുന്നെങ്കില്‍, പേര് മാറിപ്പോവുമോ, ഇല്ലല്ലോ. യേശുദാസിന്റെ പേര് മാറിപ്പോവുമോ, ഇളയരാജയുടെ പേര് മാറിപ്പോവുമോ, ഇല്ലല്ലോ. ഇതെന്ത് കൊണ്ടാണ് രമേഷ് നാരായണന്‍മാത്രം. അദ്ദേഹത്തെപറ്റി ആര്‍ട്ടിക്കളുകള്‍ ഒന്നുമില്ല. അദ്ദേഹത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഐക്കണ്‍ ആണെന്ന് ആരും സമ്മതിക്കുന്നില്ല. അദ്ദേഹത്തെ ആരും അറിയില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

എന്റെ ചോദ്യം അതാണ്. എന്തുകൊണ്ടാണ് ഈ പേരുതെറ്റിപ്പോവുന്നത്. എന്തുകൊണ്ടാണ് ജയരാജിനുപോലും അദ്ദേഹത്തെ വേദിയില്‍വിളിച്ച് ആദരിക്കണം എന്ന് തോന്നാത്തത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കല മഹത്തരം ആവാത്തത്. അദ്ദേഹം തീരെ അറിയപ്പെടാത്ത ആളാണെന്ന് ഭൂരിഭാഗംപേരും ചിന്തിക്കുന്നത്. അതിന്റെ പേരാണ് ജാതി. രമേഷ് നാരായണന്റെ പേരിന്റെ കൂടെ ഒരു വാല്‍ ഉണ്ടായിരുന്നെങ്കില്‍, അവരതു സമ്മതിച്ചേനെ. അദ്ദേഹം ഒരു ദലിത് സമുദായക്കാരനാണ്. അതുകൊണ്ട് അദ്ദേഹം പണ്ഡിറ്റ് ആയാലും സവര്‍വജ്ഞപീഠം കയറിയാലും അദ്ദേഹം അഗീകരിക്കപ്പെടില്ല. ഇത് മനസ്സിലാക്കുമ്പോഴാണ്, അദ്ദേഹം ആ വേദിയില്‍ പെരുമാറിയതിന്റെ കാരണം നമുക്ക് മനസ്സിലാവുക."- അജിംസ് പറയുന്നു.

ഹീനമായ ജാതിവാദം

മീഡിയാവണ്ണിന്റെ വാദങ്ങള്‍ തീര്‍ത്തും പരിഹാസ്യമാണെന്നാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ രമേഷ്് നാരായണന്റെ ജാതിപോലും ആര്‍ക്കും അറിയില്ല. ജാതി ഈ വിവാദത്തില്‍ ഒരു ഘടകവും ആയിരുന്നില്ല.

സ്വതന്ത്രചിന്തകനും വ്ളോഗറുമായ പ്രവീണ്‍ രവി ഇങ്ങനെ എഴുതുന്നു.-" ഏറ്റവും വിഷമുള്ളത് രാജവെമ്പാലയ്ക്ക് എന്ന് പറയുന്നു, എന്നാല്‍ ഞാന്‍ പറയുന്നു ഈ ചര്‍ച്ച ചെയ്യുന്ന ഈ മൂന്നെണ്ണത്തിനും ആണെന്ന്. അതായത് ഈ ഇന്ത്യ മഹാരാജ്യത്തില്‍ 99.9 ശതമാനം ആളുകള്‍ക്കും രമേശ് നാരായണന്റെ ജാതി എന്തായിരുന്നു എന്ന് അറിയില്ല? അവിടെ പേര് വിളിച്ച ആങ്കര്‍ക്ക് അറിയില്ല, മറ്റാര്‍ക്കും അറിയില്ല. പക്ഷേ മീഡിയ വണ്ണിലെ അടുപ്പ് കൂട്ടികള്‍ മൂന്നെണ്ണവും അത് തുരന്ന് കണ്ടെത്തി. എന്നിട്ട് അതുകൊണ്ടാണ് പുള്ളിയെ വേദിയിലേക്ക് വിളിക്കാത്തത് എന്നും കൂടി ചേര്‍ത്തു.

പേരിന്റെ കൂടെ വാല്‍ ഉണ്ടായിരുന്നുവെങ്കില്‍ ചേര്‍ത്തു വച്ചേനെ അത്രേ? യേശുദാസിനെ ഇങ്ങനെ വിളിക്കാതിരിക്കുമോ ഇളയരാജയെ വിളിക്കാതിരിക്കുമോ എന്നൊക്കെ ചോദിക്കുന്നുണ്ട് അണ്ണന്‍, പുള്ളി വിചാരിച്ചു വച്ചിരിക്കുന്നത് യേശുദാസ് നായരും ഇളയരാജ നമ്പൂരിയും ആണെന്നാണ്..
ഹിന്ദുക്കളുടെ ഇടയിലെ ജാതി സ്പര്‍ദ്ധയെ മൂര്‍ച്ഛിപ്പിച്ച്, അവര്‍ ഒരുമിക്കാതെ കലഹിച്ച് നില്‍ക്കുന്നതാണ് തങ്ങളുടെ മതരാഷ്ട്ര വാദത്തിന് ഭംഗി എന്ന് മനസ്സിലാക്കിയാണ് ഈ അടുപ്പ് കൂട്ടികള്‍ മൂന്നും കൂടി ഈമാതിരി വിഷം തള്ളിവിടുന്നത്.."- പ്രവീണ്‍ പറയുന്നു.

നിരവധിപേര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്. നേരത്തെ രമേഷ് നാരായണനുപിന്നില്‍ ബ്രാഹ്‌മണ്യമാണെന്ന് പറഞ്ഞ് 'ട്രൂ കോപ്പി തിങ്ക്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തക്കെതിരെയും വലിയ ട്രോള്‍ ഉണ്ടായിരുന്നു. ട്രുകോപ്പിക്കാര്‍ ബ്രാഹ്‌മണ്യത്തിന്റെ പ്രതിനിധിയാക്കിയ രമേഷ് നാരായണനെ, മീഡിയാവണ്ണുകാര്‍ ദലിതനാക്കി! കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയായ രമേഷ് നാരയാണന്റെ പിതാവും ഭാഗവതര്‍ ആയിരുന്നു. ചെറുപ്പത്തിലെ അദ്ദേഹം സംഗീതം പഠിച്ച്, പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യനായി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നെറുകയിലെത്തി. ഈ സമയത്തൊന്നും അദ്ദേഹത്തിന്റെ ജാതി ആരും പരിഗണിച്ചിട്ടില്ല. ഒരു ജാതിവിവേചനവും അദ്ദേഹത്തിന് നേരിട്ടിട്ടുമില്ല. എന്നിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയാണ് മീഡിയാവണ്‍ നടത്തുന്നത്.