ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ അന്വേഷണം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ച് പോലീസ്. സംഭവത്തില്‍ അന്വേഷണം ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും പോലീസ് നടത്തുകയാണ്. മഹാലക്ഷ്മിയുടെ ഒരു സഹപ്രവര്‍ത്തകനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

2023 മുതല്‍ മഹാലക്ഷ്മിയുടെ സുഹൃത്തായ സഹപ്രവര്‍ത്തകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സെയില്‍സ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബംഗളൂരുവിനെയാകെ പിടിച്ചുകുലുക്കിയ ഈ കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ഒഡീഷ സ്വദേശിയായ യുവാവിനെ പോലീസിന് സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു പോലീസിന്റെ രണ്ട് സംഘങ്ങള്‍ പശ്ചിമ ബംഗാളിലേക്കും ഒഡീഷയിലേക്കും തിരിച്ചു.

ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് 29കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ട് രണ്ട് ദിവസമായെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സെപ്തംബര്‍ 21നാണ് ബെംഗളൂരുവിലെ വൈലിക്കാവലില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജിനുള്ളില്‍ പല ഭാഗങ്ങളായി മുറിച്ച നിലയില്‍ മഹാലക്ഷ്മി എന്ന 26കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസമെന്ന് മഹാലക്ഷ്മിയുടെ ഭര്‍ത്താവ് ഹേമന്ത് ദാസ് പറഞ്ഞു. പിന്നീട് മഹാലക്ഷ്മി തനിച്ചായിരുന്നു താമസം. ഇവര്‍ താമസിക്കുന്ന ഒന്നാം നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിച്ചെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്നും ഹേമന്ത് പറഞ്ഞു.

മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഹേമന്ത് ആരോപിച്ചു. അയാളാണ് കൊലയ്ക്ക് പിന്നിലെന്നും പറഞ്ഞു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകിയെ തിരിച്ചറിഞ്ഞു എന്ന് മാത്രമേ പൊലീസ് പറഞ്ഞിട്ടുള്ളൂ. ആരാണെന്നോ എന്താണ് കൊലയ്ക്ക് കാരണമെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.