ആലപ്പുഴ: കേരളത്തിലെ രക്തബാങ്കുകളില്‍ പ്ലേറ്റ്ലെറ്റ് ക്ഷാമം രൂക്ഷമാകുന്ന ചികില്‍സാ പ്രതിസന്ധിയാകുന്നു. ഡെങ്കിപ്പനി ബാധിതര്‍ കൂടിയതോടെ പ്ലേറ്റ്‌ലെറ്റിന് ആവശ്യം ഏറെയാണ്. ഇതാണ് ക്ഷാമത്തിന് പ്രധാന കാരണം. പലരും രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. അഫറിസിസ് എന്ന ആധുനിക സംവിധാനംവഴിയുള്ള രക്തദാനം വിജയിക്കാത്തതും ഇതിന് കാരണമാണ്. രക്തദാതാക്കള്‍ക്ക് ഇതുസംബന്ധിച്ച ആശങ്ക മാറിയിട്ടില്ലെന്നതാണ് വസ്തുത.

രക്തം ദാനംചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ ഓരോവര്‍ഷവും കൂടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,90,726 പേര്‍ രക്തം നല്‍കി. ഇതില്‍ 4,44,966 പേരും സന്നദ്ധ പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ആര്‍ക്കും അഫറിസിസ് എന്ന രീതിയോട് താല്‍പ്പര്യമില്ല. പരിശോധനാ കിറ്റിന് 8,000-10,000 രൂപയെങ്കിലും ആകുമെന്നതിനാല്‍ രോഗികള്‍ക്ക് ചെലവു കൂടും. രക്തബാങ്കുകള്‍ക്ക് കിറ്റ് സര്‍ക്കാര്‍ നല്‍കിയാല്‍ ചെലവു കുറയ്ക്കാനാകും. ചെലവും ഇതിന് പ്രതിസന്ധിയാണെന്നതാണ് വസ്തുത.

ദാതാവിന്റെ രക്തം പൂര്‍ണമായും യന്ത്രത്തിലേക്കു കടത്തിവിട്ട് ആവശ്യമുള്ള ഘടകങ്ങളെടുത്തശേഷം തിരിച്ച് അവരുടെ ശരീരത്തിലേക്കുതന്നെ കയറ്റിവിടുന്ന സംവിധാനമാണിത്. ഇതുവഴി ഒറ്റത്തവണതന്നെ ആറു യൂണിറ്റുവരെ പ്ലേറ്റ്ലെറ്റ് കിട്ടും. ഇപ്പോഴത്തെ രീതിയില്‍ ഒന്നേ കിട്ടൂ. അഫറിസിസ് വഴി പ്ലേറ്റ്ലെറ്റ് ലഭ്യത കൂടുമെന്നതിനാല്‍ അപൂര്‍വ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കും ചികില്‍സ എളുപ്പമാകും. എന്നാല്‍ ഇതിനോട് ആര്‍ക്കും താല്‍പ്പര്യമില്ല. നിലവിലെ രീതിയില്‍ ഒരു ദാതാവില്‍നിന്ന് 150 മില്ലിലിറ്റര്‍ പ്ലാസ്മയാണു ലഭിക്കുക. എഫെറിസിസ് വഴി 500 മില്ലിലിറ്റര്‍ ശേഖരിക്കാം.

പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളിലും പ്രമുഖ ബ്ലഡ് ബാങ്കുകളിലും അഫറിസിസ് യന്ത്രമുണ്ട്. എന്നാല്‍, ഡയാലിസിസ് പോലുള്ള പ്രവര്‍ത്തനമായതിനാലാണ് പലരും മടിക്കുന്നതെന്നാണ് വിലയിരുത്തല്‍. രക്തദാനം മൂന്നുമാസത്തിലൊരിക്കലേ അനുവദിക്കൂ. എന്നാല്‍, പുതിയരീതിയില്‍ മാസത്തില്‍ മൂന്നുതവണവരെ രക്തംകൊടുക്കാം. രക്തദാനത്തിന് കുറച്ച് മിനിറ്റുകള്‍ മാത്രമേ എടുക്കുന്നുള്ളു, എന്നാല്‍ അത് സ്വീകരിക്കുന്നയാള്‍ക്കു ഒരു ജീവിതകാലം മുഴുവന്‍ സമ്മാനമായി ലഭിക്കുന്നുവെന്നതാണ് വസ്തുത.