കൊച്ചി: സിങ്കപ്പൂരിലേക്കുള്ള യാത്ര പാതിവഴിയില്‍ വിലക്കിയ സംഭവത്തില്‍ 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്റെ നിര്‍ദേശം. മെലിന്‍ഡോ എയര്‍ലൈന്‍സിനോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്. മകന്റെ ഏഴാം ജന്മദിനം ആഘോഷിക്കാന്‍ സിങ്കപ്പൂരിലേക്ക് പുറപ്പെട്ട കുടുംബമാണ് വിമാനക്കമ്പനി അധികൃതരുടെ അനാസ്ഥയില്‍ പാതിവഴിയില്‍ കുടുങ്ങിയത്.

കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദ്, ഭാര്യ, മക്കള്‍, 70 വയസ്സുള്ള മാതാവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ കുടുംബമാണ് വിമാനക്കമ്പനിയുടെ അനാസ്ഥയില്‍ പെരുവഴിയിലായത്. ട്രാവല്‍ ഏജന്‍സി വഴിയാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയില്‍നിന്ന് വിമാനത്തില്‍ ക്വലാലംപുരിലെത്തിയപ്പോള്‍ പരാതിക്കാരന്റെ ഭാര്യക്ക് സിങ്കപ്പൂരിലേക്കുള്ള യാത്ര എയര്‍ലൈന്‍സ് വിലക്കി. പാസ്‌പോര്‍ട്ടിന്റെ കാലാവധി ആറുമാസം ബാക്കിയില്ല എന്നതാണ് കാരണം പറഞ്ഞത്.

വിസയും നിലവില്‍ സാധുവായ പാസ്‌പോര്‍ട്ടും ഉണ്ടെന്ന വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് സംഘത്തിലെ മറ്റ് യാത്രക്കാരുടെ ടിക്കറ്റുകളും എയര്‍ലൈന്‍സ് റദ്ദാക്കി. ഇതോടെ പരാതിക്കാരന്റെ ഭാര്യ കുഴഞ്ഞുവീണു. എന്നാല്‍ ഇവര്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യവും നല്‍കിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യാത്ര വിലക്കിയ നടപടി തെറ്റാണെന്ന് അധികൃതര്‍ സമ്മതിച്ചു. ഏറെ വൈകി മറ്റൊരു വിമാനത്തില്‍ സംഘത്തെ സിങ്കപ്പൂരില്‍ എത്തിച്ചു.

എന്നാല്‍, ഇതിനിടെ ക്വലാലംപുരില്‍ ഇറക്കിയ ലഗേജ് കാണാതായി. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ പുതിയവ അധികവിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരായി. സിങ്കപ്പൂരില്‍ നാലുദിവസം ചെലവഴിക്കാനുള്ള പദ്ധതി രണ്ടുദിവസമായി ചുരുക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. യാത്ര വിലക്കിയതില്‍ വീഴ്ച പറ്റിയതായി എയര്‍ലൈന്‍സ് രേഖാമൂലം സമ്മതിച്ചതായി ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഉള്‍ക്കൊള്ളുന്ന കുടുംബം അനുഭവിച്ച മാനസിക സംഘര്‍ഷവും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിക്കാനാകില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഏഴുപേര്‍ക്ക് ഓരോ ലക്ഷം രൂപ വീതം കണക്കാക്കി ഏഴുലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും നല്‍കാനാണ് നിര്‍ദേശം.