കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹെര്‍ണിയ ചികിത്സയ്ക്ക് എത്തിയ 46കാരന്റെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗര്‍ഭ പാത്രവും അണ്ഡാശയവും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രണ്ടു കുട്ടികളുടെ അച്ഛനായ രാജ്ഗിര്‍ മിസ്ത്രിയുടെ ശരീരത്തില്‍ നിന്നാണ് ഗര്‍ഭ പാത്രവും അണ്ഡാശയവും പുറത്തെടുത്തത്. ഏറെ നാളുകളായി വയറുവേദനയുടെ പിടിയിലായിരുന്നു രാജ്ഗിര്‍.

ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ അള്‍ട്രാ സൗണ്ട് ചെയ്തു. ഇതില്‍ . വയറ്റില്‍ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. തുടര്‍ന്ന് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പ്രൊഫസര്‍ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ഈ ശസ്ത്രക്രിയ്ക്കിടെയാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു കൊണ്ട് ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്ന് പൂര്‍ണ വളര്‍ച്ച എത്താത്ത ഗര്‍ഭപാത്രം ലഭിച്ചത്. അതേസമയം മിസ്ത്രിക്ക് സ്‌ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടര്‍ പറയുന്നു.

ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.