കൊച്ചി: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി ഫെഫ്ക്ക. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന എന്ത് പ്രശ്‌നങ്ങളും ഫെഫ്ക്കയുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചറിയിക്കാം. 24 മണിക്കൂര്‍ സേവനം ഇന്ന് മുതല്‍ ആരംഭിക്കും. സ്ത്രീകള്‍ മാത്രമാണ് പരാതി പരിഹാര സെല്‍ നിയന്ത്രിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഈ ഇടപെടല്‍.

8590599946 എന്ന നമ്പറിലേക്ക് വിളിച്ചാണ് പരാതി അറിയിക്കേണ്ടത്. ഇന്ന് വൈകുന്നേരം മുതല്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലൊക്കേഷനില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഇത് ആദ്യമായമാണ് മലയാളത്തില്‍ ഒരു സിനിമ സംഘടന സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാന്‍ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യം യോഗം ചേര്‍ന്നിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ വേണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് ഫെഫ്ക മുന്‍കൈ എടുത്തത്.

അന്വേഷണസംഘത്തിനെതിരെ പ്രതിഷേധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമം നടത്തിയതായി പരാമര്‍ശമുള്ള എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്ന് ഫെഫ്ക മുന്‍പ് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതകള്‍ക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചിരുന്നു. അതിജീവിതമാരെ പരാതി നല്‍കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവര്‍ക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫെഫ്കയുടെ പുതിയ നീക്കം.