തൃശൂര്‍: പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ കീഴടങ്ങി. ആമ്പല്ലൂര്‍ വട്ടണാത്ര തൊട്ടിപ്പറമ്പില്‍ ടി.യു. വിഷ്ണുപ്രസാദ് (30) ആണു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു കോടതിയില്‍ കീഴടങ്ങുക ആയിരുന്നു. വളപ്പില കമ്യൂണിക്കേഷന്‍സില്‍ 2022 നവംബര്‍ മുതല്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന വിഷ്ണുപ്രസാദ് ഹെഡ് ഓഫിസിലെ അക്കൗണ്ട് ദുരുപയോഗിച്ചാണു പണം തട്ടിയെടുത്തത്.

സ്ഥാപനത്തിന്റെ പേരില്‍ ജിഎസ്ടി, ഇന്‍കം ടാക്‌സ്, ടിഡിഎസ് തുടങ്ങിയവ അടച്ചെന്നു വ്യാജരേഖ തയാറാക്കിയാണു വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ പണം കൈമാറ്റം നടത്തി. ഓഡിറ്റിങ്ങില്‍ തട്ടിപ്പുകള്‍ ഓരോന്നായി കണ്ടെത്തിയതോടെ സ്ഥാപനം ഈസ്റ്റ് പൊലീസിനു പരാതി നല്‍കി. തട്ടിക്കപ്പെട്ട തുകയുടെ വ്യാപ്തി കണക്കിലെടുത്തു ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചിരുന്നു.

പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും തള്ളി. ഇതോടെയാണു കീഴടങ്ങിയത്.