സോനിപത്ത്: ഹരിയാനയില്‍ പോലിസ് മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു. ക്രൈം ബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് ഗുണ്ടകളെ വെടിവച്ചത്. സോനിപത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ടവര്‍ കുപ്രസിദ്ധ ഗുണ്ട ഹിമാന്‍ഷു ഭാവുവിന്റെ സംഘത്തില്‍പ്പെട്ടവരാണ്.

ആശിഷ് കാലു, വിക്കി രിധാന, സണ്ണി ഗുജ്ജാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബര്‍ഗര്‍ കിങ് കൊലക്കേസിലെ പ്രതിയാണ്. ഹരിയാനയിലെ വ്യവസായികളില്‍നിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് അഞ്ച് പിസ്റ്റളുകള്‍ കണ്ടെടുത്തു.

ഈ ഗുണ്ടകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഹരിയാന പൊലീസ് നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഘത്തിലെ വനിതയായ അനുവിന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ ബര്‍ഗര്‍ കിങ്ങില്‍ അമന്‍ എന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊന്നതെന്നു പൊലീസ് പറഞ്ഞു.