തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്.

അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി അസ്ന ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകുന്ന അസ്ന ഇന്നു രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടര്‍ന്നു സെപ്റ്റംബര്‍ 2 രാവിലെയോടെ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി കുറയാനാണ് സാധ്യത. വടക്കന്‍ ആന്ധ്രാപ്രദേശിനും തെക്കന്‍ ഒഡീഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി തീവ്ര ന്യുനമര്‍ദം സ്ഥിതിചെയ്യുന്നുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വടക്കന്‍ ആന്ധ്രാപ്രദേശിനും തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് അര്‍ദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാല്‍പ്പൂരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.