മുംബൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആസ്പദമാക്കി ദ കേരള സ്റ്റേറി രണ്ടാം ഭാഗം വരുമെന്നുള്ള അഭ്യൂഹത്തിന് മറുപടി നല്‍കി സംവിധായകന്‍. മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറി രണ്ടാം ഭാഗം വരുന്നതെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് എത്തിയത്.

കേരള സ്റ്റോറിയുടെ തുടര്‍ച്ച ഉണ്ടാകുമെന്ന് പ്രതികരിച്ച അദ്ദേഹം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല സിനിമ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാര്‍ത്ത എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. എന്തു തന്നെയായാലും സത്യമല്ല. ഈ റിപ്പോര്‍ട്ടുകള്‍ കണ്ടതിന് ശേഷം സംവിധായകന്‍ വിപുല്‍ ഷാ ചിരിക്കുകയായിരുന്നു. രണ്ടാംഭാഗത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ല- സുദീപ്‌തോ സെന്‍ പറഞ്ഞു.

കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ചിത്രത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് കേരളം, ബംഗാള്‍ തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം വലിയ സ്വീകാര്യത ലഭിച്ചില്ല. ആദ്യദിനം തന്നെ ഒട്ടുമിക്ക തിയേറ്ററുടമകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു.

അതേസമയം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കേരള സ്റ്റോറിയ്ക്ക് നികുതിയിളവടക്കമുള്ള ആനുകൂല്യം നല്‍കിയിയിരിക്കുകയാണ്. 20 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 303 കോടി വരുമാനമാണ് ബോക്‌സ് ഓഫീസില്‍നിന്ന് നേടിയത്.