മൂന്നാര്‍: ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടു കാട്ടാന തകര്‍ത്തു. പ്രസിഡന്റ് ഈശ്വരിയും ഭര്‍ത്താവ് രാജനും ശബ്ദം കേട്ട് മുന്‍ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് ഷെഡ്ഡുകുടിയിലിറങ്ങിയ ഒറ്റയാന്‍ വീടു തകര്‍ത്തത്. പ്രസിഡന്റും ഭര്‍ത്താവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിക്കു സമീപമുള്ള ഷെഡ്ഡുകുടിയില്‍ മണ്ണും കമ്പും ഉപയോഗിച്ചു നിര്‍മിച്ച വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

അടുക്കള ഭാഗം തകര്‍ന്നുവീഴുന്ന ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്. ഒറ്റയാനെ കണ്ടതോടെ ഇവര്‍ മുന്‍വാതില്‍ വഴി പുറത്തേക്ക് ഓടി. അയല്‍വാസികള്‍ ബഹളംവച്ചാണ് ആനയെ ഓടിച്ചത്.ഒരാഴ്ച മുന്‍പ്, കണ്ടത്തിക്കുടി സ്വദേശികളായ ശിവന്‍, രാമന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി ഇതേ ഒറ്റയാന്‍ തകര്‍ത്തിരുന്നു.