ന്യൂഡല്‍ഹി: 2024 ആഗസ്റ്റ് 23-ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നതിലൂടെ ഇന്ത്യ ചരിത്രപരമായ ഒരു നാഴികക്കല്ലിന്
ഒരുങ്ങുകയാണ്.ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ചാന്ദ്ര ലാന്‍ഡിംഗിന്റെ ഒന്നാം വാര്‍ഷിക ഭാഗമായാണ് ഈ വര്‍ഷം മുതല്‍ ആഗസ്ത് 23 ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കാന്‍ തുടങ്ങുന്നത്.

ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ശേഷം ബംഗളൂരു ഇസ്‌റോ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ബഹിരാകാശ ദൗത്യങ്ങളിലെ രാജ്യത്തിന്റെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ആഗസ്റ്റ് 23ന് ചന്ദ്രയാന്‍- 3 ദൗത്യത്തിലൂടെ നേടിയതെന്നും ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിംഗ്, ഗണിതം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രചോദനം നല്‍കാനും ദിനാഘോഷം ഉപകരിക്കുമെന്നും മോദി പറഞ്ഞിരുന്നു.

ചന്ദ്രനെ തൊടുമ്പോള്‍ ജീവിതങ്ങളെ സ്പര്‍ശിക്കുന്നുവെന്നതാണ് ഇത്തവണത്തെ ബഹിരാകാശദിനത്തിന്റെ തീം. ആദ്യ ദിനാഘോഷഭാഗമായി രാജ്യത്തെമ്പാടും ഒരുമാസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടിളാണ് ഒരുക്കുന്നത്.എക്‌സിബിഷനുകള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, പുതിയ ബഹിരാകാശ പദ്ധതി പ്രഖ്യാപനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.'സ്‌പേസ് ഓണ്‍ വീല്‍സ്' എന്ന മൊബൈല്‍ എക്‌സിബിഷനുകള്‍ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പര്യടനം നടത്തും, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കും.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഫിഷറീസ് വകുപ്പ് ഐഎസ്ആര്‍ഒയുമായി സഹകരിച്ച് ബഹിരാകാശ സാങ്കേതിക വിദ്യ മത്സ്യമേഖലയ്ക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്ന വിഷയത്തില്‍ സെമിനാറുകള്‍ നടത്തും.ഈ മേഖലയില്‍ കരിയര്‍ പിന്തുടരാനും ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനും വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുക എന്നതാണ് ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം.

ഇത് ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒ 'സ്‌പേസ് ട്യൂട്ടേഴ്‌സ്' പ്രോഗ്രാമും ആരംഭിക്കുന്നുണ്ട്.ചാന്ദ്രയാന്‍ 3 ലൂടെ ചന്ദ്രനില്‍ തൊട്ട നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യരാജ്യവുമായി ഇന്ത്യ മാറി.ചന്ദ്രയാന്‍-3 നല്‍കിയ അതി സുപ്രധാന വിവരങ്ങള്‍ മനുഷ്യരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം 'ശിവശക്തി പോയിന്റ് ' എന്നാണ് അറിയപ്പെടുന്നത്.