കുമ്പനാട്: കടപ്ര തട്ടക്കാട് പ്രവര്‍ത്തിച്ചു വരുന്ന ബിറ്റുമിന്‍ ടാര്‍ മിക്സിങ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ഉപരോധിച്ചു. പിന്നാലെ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി വച്ചു. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടര്‍ന്ന് 25ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ പ്ലാന്റ് പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ സംഘടിക്കുകയും വഴി ഉപരോധിക്കുകയും ചെയ്തു. പ്ലാന്റിനുള്ളിലേക്ക് ലോഡ് കയറ്റാനെത്തിയ വാഹനം തടഞ്ഞ ആളുകള്‍ വഴിക്ക് നടുവില്‍ അടുപ്പുകൂട്ടി സമര കഞ്ഞി വയ്ക്കാനും ആരംഭിച്ചു.

തുടര്‍ന്ന് പത്താം വാര്‍ഡ് മെമ്പര്‍ മുകേഷ് മുരളി നേരിട്ട് പഞ്ചായത്തില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോട്ടീസ് വാങ്ങി സമര സമിതിക്കും കോയിപ്രം പോലീസിനും നല്‍കി. പ്ലാന്റിന് നല്‍കിയ അനുമതി റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ച ഉപരോധ സമരം ച്ചയ്ക്ക് 12 മണിയോടെ അവസാനിപ്പിച്ച് ജനങ്ങള്‍ പിരിഞ്ഞു പോയി. ഉപരോധത്തിന് ചെയര്‍മാന്‍ ബിജു കുഴിയുഴത്തില്‍, സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍, കെ.എം.തോമസ്, ജെസി സജന്‍, ശ്രീകല ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അനീഷ് കുന്നപ്പുഴ, എ.കെ. സന്തോഷ് കുമാര്‍, ദീപ ജി. നായര്‍, രഘുവരന്‍ കോയിപ്രം, ബിനു ബേബി, ശരണ്യ രാജ് എന്നിവരും എത്തിയിരുന്നു.