തിരുവനന്തപുരം: എയര്‍ പിസ്റ്റള്‍കൊണ്ടു വെടിവെച്ച് എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയായ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ വനിതാ ഡോക്ടറുടെ ജാമ്യഹര്‍ജി കോടതി തള്ളി. ഇവരുടെ ജാമ്യഹര്‍ജി മജിസ്ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി.അനില്‍ കുമാറാണ് ജാമ്യഹര്‍ജി തള്ളിയത്.

ജൂലായ് 28-ന് രാവിലെ എട്ടുമണിക്കാണ് പേട്ട പാല്‍ക്കുളങ്ങര ചെമ്പകശ്ശേരി ലെയ്നിലുള്ള വീട്ടില്‍ കൊറിയര്‍ നല്‍കാനെന്ന വ്യാജേന എത്തിയാണ് വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെടിവെച്ചത്. തലയില്‍ വെടി ഏല്‍ക്കാതിരിക്കാന്‍ കൈകൊണ്ടു തടഞ്ഞ വീട്ടമ്മയുടെ ഇടത് കൈ തുളച്ച് വെടിയുണ്ട കയറിയിരുന്നു. വനിതാ ഡോക്ടറുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെതിരേ ലൈംഗികപീഡനത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.