തൃശൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് അകമലയില്‍ റെയില്‍ പാളത്തിലേക്കു വെള്ളവും മണ്ണും ഇരച്ചെത്തിയതോടെ റെയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. തൃശൂര്‍ വള്ളത്തോള്‍ നഗറിനുമിടയിലെ അകമലയില്‍ വടക്കോട്ടുള്ള ട്രാക്കിലേക്കും വെള്ളവും മണ്ണും ഇരച്ചെത്തുക ആയിരുന്നു. ഇതോടെ ഇരു ദിശകളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

പുലര്‍ച്ചെ 5.20 ന് ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് അകമലയില്‍ എത്തിയപ്പോഴാണു പാളത്തിലേക്കു മലവെള്ളം ഇരച്ചെത്തുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവാക്കി. അകമലയില്‍ കുടുങ്ങിയ ഐലന്‍ഡ് എക്‌സ്പ്രസ് പിന്നീട് തിരികെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നാലെ എത്തിയ ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. തെക്കു ഭാഗത്തേക്കുള്ള മറ്റു ട്രെയിനുകള്‍ ഷൊര്‍ണൂരിലും പിടിച്ചിട്ടു.

എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെ വടക്കു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മുളങ്കുന്നത്തുകാവ്, തൃശൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഇന്റര്‍സിറ്റി പിന്നീട് സര്‍വീസ് ഉപേക്ഷിച്ചു. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം അകമലയില്‍ എത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പണിയെടുത്ത് 10 മണിയോടെ വടക്കോട്ടുള്ള ട്രാക്ക് ശരിയാക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.