മലപ്പുറം: മഞ്ചേരിയില്‍ വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി ഒരാള്‍ വനം വകുപ്പിന്റെ പിടിയിലായി. പുല്ലാര ഇല്ലിക്കല്‍ തൊടി അസ്‌കര്‍ അലി ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 66 കിലോ ചന്ദനം പോലിസ് കണ്ടെടുത്തു. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു ചന്ദനം. വനം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്.

വിശദമായ തെരച്ചിലില്‍ പറമ്പിലെ തെങ്ങിന്റെ മടലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തുക ആയിരുന്നു. മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണ് ഇത്. മഞ്ചേരിയിലെ ചന്ദനമാഫിയയിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ ആണ് അസ്‌ക്കര്‍ അലിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാള്‍ക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

ജൂണ്‍ നാലിനാണ് സേലത്ത് 1200 കിലോ ചന്ദനവുമായി ആറ് പേര്‍ തമിഴ്‌നാട്ടില്‍ പിടിയിലായത്. മറയൂരില്‍ നിന്നടക്കം ശേഖരിച്ച് പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറംഗ സംഘം അന്ന് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ക്ക് കൈമാറി, അദ്ദേഹത്തിനാണ് കേസില്‍ തുടര്‍ അന്വേഷണ ചുമതല.