അമ്പലപ്പുഴ: അര്‍ബുദം ബാധിച്ച് അവശനിലയിലായ യുവാവ് സൗദിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍. കഴിഞ്ഞ എട്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവ് ജീവിക്കുന്നത്. വിദഗ്ധചികിത്സയ്ക്കായി നാട്ടിലേക്കുകൊണ്ടുപോകണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഇതിനുവേണ്ട 18 ലക്ഷം രൂപ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നിര്‍ധനകുടുംബം. അമ്പലപ്പുഴ കരൂര്‍ കുട്ടന്‍തറ വീട്ടില്‍ പരേതനായ ഗോപിയുടെയും ശോഭയുടെയും മകന്‍ രഞ്ജുമോന്‍ (39) ആണ് സൗദിയില്‍ ദുരിതത്തിലായത്.

ഗല്‍ഫിലുള്ള അച്ഛന്റെ പതിവായുള്ള ഫോണ്‍വിളി എത്താതായതോടെ ആകെ സങ്കടത്തലാണ് രഞ്ജുമോന്റെ അഞ്ചു വയസ്സുള്ള ഏകമകന്‍ ഗോപീകൃഷ്ണന്‍. അച്ഛന്‍ ആശുപത്രിയിലാണെന്ന വിവരം മകനെ അറിയിച്ചിട്ടുമില്ല. കഴുത്തിലെ അര്‍ബുദം വഷളായതാണ് രഞ്ജുമോനെ അപകടനിലയിലാക്കിയത്. അഞ്ചുകൊല്ലം മുന്‍പാണ് ഡ്രൈവര്‍ ജോലിക്കായി സൗദിയിലെത്തിയത്. രണ്ടു വര്‍ഷത്തിനുശേഷം തലവേദനയെത്തുടര്‍ന്ന് അവിടെ ചികിത്സതേടി. അപ്പോഴാണ് അര്‍ബുദം സ്ഥിരീകരിച്ചത്.

മുഖത്തിന്റെ ഒരുവശത്തെ എല്ല് പൊടിഞ്ഞു തുടങ്ങിയിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു മടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലയ്ക്കും കഴുത്തിനും അര്‍ബുദബാധ കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. കടംവാങ്ങിയും മറ്റുള്ളവരുടെ സഹായത്താലുമായിരുന്നു ചികിത്സ. 20 ലക്ഷത്തിലേറെ രൂപ ചെലവായി. ഈ കടംവീട്ടാന്‍ വേണ്ടി കൂടിയാണ് എട്ടുമാസം മുന്‍പ് വീണ്ടും സൗദിയിലേക്കു പോയത്. ഒരുമാസംമുന്‍പ് രക്തം ഛര്‍ദ്ദിച്ച് അവശതയിലായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു പിന്നീട് ചികിത്സ. നില ഭേദപ്പെട്ടതോടെ വാര്‍ഡിലേക്കുമാറ്റി.

ഇതിനിടെ രഞ്ജുമോനെ നാട്ടിലെത്തിക്കാന്‍ സഹായംതേടി വീട്ടുകാര്‍ ജനപ്രതിനിധികളടക്കമുള്ളവരെ സമീപിച്ചു. എട്ടുദിവസം മുന്‍പ് ആശുപത്രിയില്‍വെച്ച് രക്തം ഛര്‍ദ്ദിച്ച് അവശതയിലായതിനെത്തുടര്‍ന്ന് രഞ്ജുമോനെ വീണ്ടും വെന്റിലേറ്ററിലാക്കി. നില മെച്ചപ്പെടുമ്പോള്‍ നാട്ടിലേക്കു കൊണ്ടുവരണം.

ആശുപത്രിയില്‍നിന്ന് വിമാനത്താവളത്തിലേക്ക് 1,000 കിലോമീറ്ററുണ്ട്. ഡോക്ടറും നഴ്സും ഒപ്പമുണ്ടാകണം. ഇതിനെല്ലാംകൂടി വേണ്ടിവരുന്ന ഭാരിച്ച ചെലവ് നിര്‍ധനകുടുംബത്തിന് താങ്ങാവുന്നതല്ല. ഭാര്യ ലിന്‍ഡാ തോമസും മകനും അമ്മയും സഹോദരങ്ങളുമടങ്ങുന്നതാണ് രഞ്ജുമോന്റെ കുടുംബം.

ലിന്‍ഡാ തോമസിന്റെ പേരില്‍ കനറാ ബാങ്കിന്റെ അമ്പലപ്പുഴ ശാഖയില്‍ 110187774300 നമ്പര്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ്.സി. CNRB0003266. ഫോണ്‍: 9947157236.