മലപ്പുറം: മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറിയ ശേഷം എടിഎം മിഷന്‍ എന്ന് കരുതി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡിപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറിലെ മെഷീനുകളാണ് ഇയാള്‍ പൊളിച്ചത്. എടിഎം മെഷീന്‍ എന്നു കരുതി കയ്യില്‍ കരുതിയിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ ആദ്യം പൊളിച്ചു. ഇതില്‍ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡിപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാല്‍, ഏറെ നേരം പരിശ്രമിച്ചിട്ടും ഇത് പൂര്‍ണമായി പൊളിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.

സിസിടിവിയില്‍ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ വ്യക്തമായി മനസ്സിലാക്കിയ ശേഷം അന്വേഷണത്തിന് ഇറങ്ങി പോലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

ദേശീയപാതയുടെ പണിക്കാരനായി ഒരു മാസം മുന്‍പാണ് ഇയാള്‍ യുപിയില്‍ നിന്നും മലപ്പുറത്ത് എത്തിയത്. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് പുത്തനത്താണിയിലാണു താമസം. മദ്യപിച്ച ശേഷം ഇന്നലെ പുലര്‍ച്ചെ തിരൂരിലെത്തുകയായിരുന്നു എന്നാണ് കരുതുന്നത്.

മെഷീനുകള്‍ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തിരൂര്‍ ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷ്, എസ്‌ഐ ആര്‍.പി.സുജിത്, സീനിയര്‍ സിപിഒ വി.പി.രതീഷ്, സിപിഒമാരായ കെ.ദില്‍ജിത്, പി.അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.