കൊല്ലം: മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടിയോളം തട്ടിയെടുത്ത കേസില്‍ കീഴടങ്ങിയ പ്രതി ധന്യാ മോഹന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത് പരിഹാസവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ പൊട്ടിത്തെറിച്ച്. പൊലീസ് സ്റ്റേഷനില്‍നിന്ന് ജീപ്പിലേക്ക് കയറുമ്പോഴാണ് പരിഹാസവും ദേഷ്യവും കലര്‍ന്ന ചോദ്യവുമായി ധന്യ പൊട്ടിത്തെറിച്ചത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്റെ ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമായിരുന്നു മറുപടി. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. 18 വര്‍ഷത്തോളമായി മണപ്പുറം ഫിനാന്‍സിന് കീഴിലെ CompTech & Consultants Ltd എന്ന സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടെക് ലീഡായി ജോലി ചെയ്തു വരികയായിരുന്നു ധന്യ. വ്യാജവായ്പകള്‍ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു ധന്യയുടെ തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്നു. ഡിജിറ്റല്‍ പഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ധന്യതട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ധന്യ പണം മാറ്റിയതെന്നാണ് പരാതി. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സ്വന്തം പേരിലും ബന്ധുക്കളുടെയും പേരില്‍ വീടും സ്വത്തുക്കളും വാങ്ങിയതായാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയിലാണ് വലപ്പാട് പോലിസ് കേസെടുത്തത്. തുടര്‍ന്ന് റൂറല്‍ എസ് പി നവനീത് ശര്‍മയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു.

2019 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും അച്ഛന്റേയും സഹോദരന്റേയും അടക്കമുള്ള 5 അക്കൗണ്ടുകളിലേക്കാണ് ധന്യ പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. വലപ്പാട് പൊലീസ് കേസെടുത്ത് പ്രത്യേക ഏഴംംഗ അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. വലപ്പാട് പൊലീസ് ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല.കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തിയ 80 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ ധാന്യയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

2019 മുതല്‍ നടത്തിയ തട്ടിപ്പ് 19.94 കോടിയുടെ അടുത്തു വരുമെന്നും പൊലീസ് പറയുന്നു. സ്ഥാപനം തട്ടിപ്പ് കണ്ടെത്തിയതോടെ ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞു കാറില്‍ കയറിപ്പോയ ധന്യ ഒളിവില്‍ പോവുക ആയിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെ ഇന്നലെ വൈകിട്ടാണ് ധന്യ കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടിലടക്കം റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.