ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ്.

ബസ് സ്റ്റാന്‍ഡില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ടു പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന ബാല്‍ നികേതനില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൗണ്‍സലിങ്ങിലാണ് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന വിവരം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്നു ശിശുക്ഷേമ സമിതി അംഗം പ്രതിഭ ജോഷി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുപിയിലെ മൊറാദാബാദ് സ്വദേശിയാണ് പെണ്‍കുട്ടി. കുട്ടി ആരോടും പറയാതെ വീടുവിട്ടു പോയതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൊറാദാബാദില്‍ നിന്ന് ഡല്‍ഹിയിലെത്തുകയും തുടര്‍ന്ന് ബസില്‍ ഡെറാഡൂണിലേക്ക് പോകുകയും ചെയ്തു.