തിരുപ്പൂര്‍: ഇടുക്കി തൊടുപുഴയില്‍നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തിരുപ്പൂരില്‍ നിന്നും കണ്ടെത്തി. രണ്ടു പെണ്‍കുട്ടികളെയും ഇവരുടെ ആണ്‍സുഹൃത്തുക്കളായ രണ്ടു പേരെയുമാണ് കേരള പോലീസ് തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയത്. 16-ഉം 17-ഉം വയസ്സുള്ള പെണ്‍കുട്ടികളെയും 19-ഉം 21-ഉം വയസ്സുള്ള ആണ്‍കുട്ടികളുമാണ് പിടിയിലായത്.

തിരുപ്പൂര്‍ തിരുമുരുകന്‍പൂണ്ടിയിലുള്ള ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലിങ് യൂണിറ്റില്‍ ജോലിയെടുക്കുന്നതിനിടെയാണ് പോലിസ് ഇവരെ കണ്ടെത്തിയത്. നാലുപേരെയും ബുധനാഴ്ച തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കി തുടര്‍നടപടികള്‍ ആരംഭിച്ചതായി കേരള പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആണ്‍കുട്ടികളുടെപേരില്‍ കേസെടുക്കുമെന്ന് പോലീസ് സൂചനനല്‍കി. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്നു പറഞ്ഞ് കുറച്ചു നാളുകള്‍ക്കു മുന്‍പ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തൊടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. റോയിയും സംഘവും തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സൂചനകളുടെ അടിസ്ഥാനത്തില്‍ തിരുപ്പൂരിലെത്തിയ കേരള പോലീസ് സംഘം തിരുപ്പൂര്‍ സിറ്റി പോലീസിന്റെയും അവിടത്തെ മലയാളികളുടെയും സഹായത്തോടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ നാലുപേരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന്, സിറ്റി പോലീസിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ച സൂചനയുടെ സഹായത്തോടെയാണ് നാലുപേരും ജോലിക്കു ചേര്‍ന്നയിടത്ത് കണ്ടെത്താനായത്.