കണ്ണൂര്‍: വാഹന വായ്പ നല്‍കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബ്‌ളേഡ് മാഫിയ സംഘങ്ങളും അടവ് മുടങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് വ്യാജ ആര്‍സിയുണ്ടാക്കി മറിച്ചു വില്‍ക്കുന്നു. ഇംഎംഐ (പ്രതിമാസ അടവ്)മുടങ്ങിയാല്‍ വാഹനം പിടിച്ചെടുത്തിട്ട് ലേലം ചെയ്യുന്നതില്‍ പുതിയ നിയമം വന്നതോടെ യാണ് വാഹന മാഫിയ മറ്റൊരു തട്ടിപ്പുമായി രംഗത്തു വന്നത്.

പരിവാഹന്‍ സോഫ്റ്റ്വയറിലെ ഫെയ്സ്ലെസ് ആപ്ലിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്തുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടമ ആര്‍സി നല്‍കാതിരിക്കുമ്പോള്‍ പുതിയ ആര്‍സി കിട്ടാന്‍ ആര്‍ടി ഓഫീസില്‍ അപേക്ഷ നല്‍കാറുണ്. പുതിയ ആര്‍സി കിട്ടുമ്പോള്‍ള്‍ വാഹനം ലേലം ചെയ്തുകൊടുക്കാറാണ് പതിവ് വായ്പയെടുത്ത വാഹനം വാങ്ങുന്നതിനുള്ള തുക അടയ്ക്കാതെ വരുമ്പോള്‍ ഫിനാന്‍സറുടെ പേരില്‍ പുതിയ ആര്‍സി അനുവദിച്ചു കിട്ടാന്‍ കുറെ നടപടിക്രമങ്ങളുണ്ട്.

അത് കഴിഞ്ഞു വേണം വാഹനം ലേലം ചെയ്യാന്‍. നേരത്തെ, ലേലം ഇവരുടെ ഇഷ്ടം പോലെ ചെയ്യാമായിരുന്നു. അഞ്ചുലക്ഷം മാര്‍ക്കറ്റില്‍ കിട്ടുന്ന വാഹനത്തിന് നാലുലക്ഷമായിരിക്കും ബാധ്യത. അഞ്ചുലക്ഷത്തിന് ലേലം ചെയ്തിട്ട് നാലുലക്ഷം ബാധ്യത എടുത്തിട്ട് ഒരു ലക്ഷം ഉടമക്ക് തിരികെ കൊടുക്കണമെന്നാണ് നിയമം. പക്ഷേ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അഞ്ചുലക്ഷം മാര്‍ക്കറ്റില്‍ കിട്ടുന്ന വാഹനം മൂന്നുലക്ഷത്തിന് ലേലം ചെയ്തതായി രേഖ ഉണ്ടാക്കും. ഉടമയുടെ നാലുലക്ഷം ബാധ്യതയില്‍ മൂന്നുലക്ഷം വരവ് വെച്ചിട്ട് ഒരു ലക്ഷത്തിന് വീണ്ടും കേസ് കൊടുക്കുകയാണ് പതിവ്. ഇത്തരം ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് എന്നാല്‍, ഇപ്പോള്‍ ലേലം ചെയ്യാന്‍ പ്രത്യേക ജുഡീഷല്‍ അതോറിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

അവരാണ് ലേലം ചെയ്യുന്നത്. ഫൈനാന്‍സറുടെ ബാധ്യത കഴിഞ്ഞുള്ള തുക ഉടമക്ക് കിട്ടും. എന്നാല്‍, പുതിയ നിയമം വന്നതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇപ്പോള്‍ പിടിച്ചെടുക്കുന്ന വാഹനം ലേലം ചെയ്യുന്നില്ല. വാഹനം പിടിച്ചെടുത്തിട്ടു നിയമ വിരുദ്ധമായി മറ്റൊരാള്‍ക്ക് വില്‍ക്കുന്നുവെന്നാണ് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പരിവാഹന്‍ സോഫ്റ്റ്വയറിലെ ഫെയ്സ്ലെസ് ആപ്ലിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് ഇവര്‍ പേര് മാറാന്‍ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നു. ഫെയ്സ്ലെസ് ആപ്ലിക്കേഷനില്‍ ഉടമ ഓഫീസില്‍ വരികയോ ആര്‍സി ഉള്‍പ്പെടെ എന്തെങ്കിലും രേഖകള്‍ ഓഫീസില്‍ തരികയോ വേണ്ട. വാഹനം വില്‍ക്കാനുള്ള പേപ്പറുകള്‍ ലോണ്‍ കൊടുക്കുന്ന സമയത്ത് ഒപ്പിട്ട് വാങ്ങിവയ്ക്കും. ഫെയ്സ്ലെസ് ആപ്ലിക്കേഷന്‍ ചെയ്യുമ്പോള്‍ ആര്‍സിയുടെ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ മതി. അതിനായി കമ്പ്യൂട്ടറില്‍ വ്യാജമായി ആര്‍സിയുടെ പടം നിര്‍മിക്കുന്നു. അത് ഫെയ്സ്ലെസില്‍ അപ്ലോഡ് ചെയ്യുന്നു.

ഫെയ്സ്ലെസ് ആപ്ലിക്കേഷനില്‍ ഉടമ മരിച്ചു പോയ വാഹനത്തിന്റെ ഉടമസ്ഥത മാറ്റാനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ പേര് മാറുന്നതിന് ഒടിപി ഉടമയ്ക്ക് പോകില്ല. വാങ്ങുന്ന ആളുടെ ഫോണിലെ ഒടിപി മാത്രം മതി. ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന ഈ അപേക്ഷകള്‍ ഏതെങ്കിലും തരത്തില്‍ പരിശോധിക്കാനുള്ള ഓപ്ഷനില്ല. ഫെയ്‌സ്ലെസ് ആപ്ലിക്കേഷനിലൂടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ആ വാഹനത്തിന്റെ ആര്‍സി യുടെ ഒരു ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുത്താല്‍ അത് ഉപയോഗിച്ചു ആ വാഹനം ഉടമ അറിയാതെ സ്വന്തം പേരിലേക്കോ മറ്റാരുടെയെങ്കിലും പേരിലേക്കോ ഉടമസ്ഥത മാറ്റാന്‍ ഇതേ രീതിയില്‍ സാധിക്കുമെന്നും പറയുന്നു. ഇത്തരത്തില്‍ വ്യാജ ആര്‍സി ബുക്ക് നിര്‍മാണം നടക്കുന്ന കേന്ദ്രം മലപ്പുറം തിരൂരങ്ങാടിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.