ന്യൂഡല്‍ഹി: നീറ്റ്-നെറ്റ് പരീക്ഷാക്രമക്കേടുകളുടെ പേരില്‍ മാറ്റി വച്ച നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാന്‍ കാരണമെന്നാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് വിശദീകരിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.