ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്ഥാപന ഉടമയേയും കോര്‍ഡിനേറ്ററേയും ആണ് അറസ്റ്റു ചെയ്തത്. എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ച മലയാളി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

കോച്ചിങ് സെന്ററിനു മുന്നില്‍ ഒരു മതിലുണ്ട്. ഇത് വെള്ളം അകത്തേക്ക് കയറാതെ തടഞ്ഞു നിര്‍ത്തും. അത് തകര്‍ന്നതോടെ വെള്ളം ശക്തിയോടെ അകത്തേക്ക് കയറി. അത് ബേസ്‌മെന്റിലേക്ക് ഇരച്ചിറങ്ങി, നാല്‍പതോളം കുട്ടികള്‍ ലൈബ്രറിയില്‍ ഇന്നലെയുണ്ടായിരുന്നു. അതില്‍ മിക്കവാറും കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ മൂന്നു പേര്‍ അവിടെ കുടുങ്ങിപ്പോയി. അവരാണ് മരിച്ചത്.

സംഭവത്തില്‍ ക്രിമിനല്‍ കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഡി.സി.പി എം.ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. അപകടത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഫോറന്‍സിക് സംഘം സ്ഥലത്തുണ്ടെന്നും വിശദീകരിച്ചു. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. കോച്ചിങ് സെന്ററില്‍ വെള്ളംകയറിയാണ് വിദ്യാര്‍ഥികള്‍ മരിച്ചത്.

രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് ജീവന്‍ നഷ്ടമായത്. വെള്ളം കയറിയ ബേസ്‌മെന്റില്‍ കുടുങ്ങിയ മറ്റു വിദ്യാര്‍ഥികളെ പുറത്തെത്തിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. രാജേന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്‍ ശനിയാഴ്ച രാവിലെ പത്തോടെയാണ് ലൈബ്രറിയില്‍ എത്തിയത്.

നിരവധി മലയാളികള്‍ ഇവിടെ പഠിക്കുന്നുണ്ട്. രക്ഷാദൗത്യം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം ലഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നെവിന്റെ മൃതദേഹം കണ്ടെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെസ്റ്റ് ഡല്‍ഹി കരോള്‍ബാഗിനു സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാര്‍ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിലാണ് അപകടം നടന്നത്. 150 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ലൈബ്രറിയാണ് ബേസ്‌മെന്റിലുണ്ടായിരുന്നത്.

ഇവിടെ സംഭവം നടന്ന സമയത്ത് നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ സമീപത്തായി ഓടയുണ്ടായിരുന്നെന്നും ഇത് നിറഞ്ഞു കവിഞ്ഞ് വെള്ളം ഇരച്ചുകയറിയതാണ് ദുരന്തകാരണമെന്നുമാണ് വിവരം. ഇടുങ്ങിയ വഴി ആയതിനാല്‍ കുട്ടികള്‍ അകത്തു കുടുങ്ങിപ്പോകുകയായിരുന്നു.