ലണ്ടന്‍: അടുത്ത കാലത്തായി വ്യത്യസ്ത കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാദക്കുരുക്കുകളില്‍ ഉള്‍പ്പെടുന്ന കത്തോലിക്ക സഭയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പോപ്പ് ഫ്രാന്‍സിസിന്റെ ചീഫ് ഓഫ് സ്റ്റാഫിനെ ഒരു വിദേശ കോടതിയില്‍ വിസ്തരിക്കുന്നു. ഒരു ബ്രിട്ടീഷ് ട്രിബ്യൂണലിലാണ് 'ഒരു നൂറ്റാണ്ടിലെ കേസ് വിസ്താരം' എന്നറിയപ്പെടുന്ന ഈ ചരിത്ര സംഭവം.

ലണ്ടനിലെ ഒരു കെട്ടിടത്തിന്റെ വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ഒരു ഇറ്റാലിയന്‍ - ബ്രിട്ടീഷ് ഫിനാന്‍സര്‍ നല്‍കിയ കേസിലാണ് ആര്‍ച്ച് ബിഷപ്പ് എഡ്ഗാര്‍ പെന പാര സിവില്‍ നടപടികള്‍ക്ക് വേധേയനാവുന്നത്. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ പ്രതിനിധിയായിട്ടാണ് ബിഷപ്പിനെ വിസ്തരിക്കുന്നത്.

വത്തിക്കാന്റെ 350 മില്യന്‍ പൗണ്ട് (375 മില്യന്‍ ഡോളര്‍) മൂല്യം വരുന്ന ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ക്രിമിനല്‍ കോടതി റാഫേല്‍ മിന്‍സിയോണ്‍ എന്ന ഇറ്റാലിയന്‍ - ബ്രിട്ടീഷ് ഫിനാന്‍സിയറെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു തന്നെ കുറ്റ വിമുക്തനാക്കാനായി റാഫേല്‍ ബ്രിട്ടീഷ് കോടതിയെ സമീപിച്ചത്. സഭയുടെ ഉന്നത സ്ഥാനത്തുള്ളവരെ ഒരു വിദേശ കോടതി വിചാരണ ചെയ്യുന്നത് ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരിക്കും.

റാഫേലും മറ്റു ചിലരും ചേര്‍ന്ന് സഭയെ വഞ്ചിച്ച് ഫീസ് ആയും കമ്മീഷനായും ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്നതാണ് വത്തിക്കാന്‍ ക്രിമിനല്‍ കോടതിയിലുള്ള കേസ്. ലണ്ടനില്‍ നടത്തിയ ഈ വസ്തു ഇടപാടില്‍ സഭയ്ക്ക് വലിയ നഷ്ടം ഉണ്ടാവുകയും ചെയ്തു. വാങ്ങിയ കെട്ടിടത്തിന്റെ നിയന്ത്രണം വിട്ടു കൊടുക്കാന്‍ 15 മില്യന്‍ യൂറോ ബലമായി വാങ്ങി എന്ന് ഒരു ലണ്ടന്‍ ബ്രോക്കറുടെ പേരിലും കേസുണ്ട്. ഇവരെ രണ്ടുപേരെയും, ഒരു കര്‍ദ്ദിനാള്‍ ഉള്‍പ്പടെ മറ്റ് ഏഴു പേരെയും വത്തിക്കാന്‍ കോടതി ശിക്ഷിച്ചിരുന്നു. എല്ലാവരും വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.